Saturday, 23 May 2020

പുസ്തകം....


നിങ്ങൾ പണ്ടെപ്പോഴോ പാതി വായിച്ചുപേക്ഷിച്ചു പോയ
അരികു ചുരുണ്ട പുസ്തകമാണ് ഞാൻ..
ഇരുണ്ട ഉള്ളകങ്ങളിൽ ഇരട്ടവാലനുകൾ
തുളയിട്ട സുഷിരങ്ങളിൽ കൂടിയാണ്
ഞാൻ ഇന്നു ശ്വസിക്കുന്നത്..

എന്നിൽ ഒന്നോടൊന്നു ചേർന്നു നിന്നു
അർത്ഥമുണ്ടാക്കിയ വാക്കുകൾ
പരസ്പരം കലഹിച്ചു വരി തെറ്റി പിരിഞ്ഞിരിക്കുന്നു .
എന്നോ ഒരു മഴയിൽ ഓലവാരിക്കിടയിലൂടെ
ഊർന്നു വീണ ചില തുള്ളികൾ
എന്നിൽ പടർന്ന മരണക്കറ പോലെ
മഞ്ഞിച്ചു കിടക്കുന്നു..

എന്തിനു നിങ്ങൾ പാതിയിൽ വായന നിർത്തി
എന്നറിയണമെന്നുണ്ടായിരുന്നു..
പക്ഷെ ചോദിയ്ക്കാൻ എനിക്ക് ഭയമാണ്..
ചിലപ്പോൾ നിങ്ങൾക്കു പറയാനുണ്ടാവുക എന്റെ ഉള്ളിലെ അർത്ഥ ശൂന്യതയെപ്പറ്റിയാകും..

എന്റെ വാക്കുകൾ കയ്ക്കുന്ന വിഷമാണെന്ന് നിങ്ങൾ പറയുമോയെന്നു ഞാൻ ഭയക്കുന്നു..
അല്ലെങ്കിൽ തന്നെ എന്തിനാണ് അത്തരമൊരു ചോദ്യം..?

നിങ്ങൾ പാതിയിൽ നിർത്തിയത്,
ബാക്കി പാതിയിൽ നിങ്ങളുടെ വിരലുകൾ പതിയാഞ്ഞതു,
കണ്ണുകൾ കഥാന്ത്യത്തിന്റെ ആകാംഷ തീർക്കാതെ താളുകളെ ഉപേക്ഷിച്ചത്,
എന്തുകൊണ്ടെന്നറിയാം..
ആദ്യ പാതിയിൽ തന്നെ ഞാൻ
വെറുക്കപ്പെട്ടിരിക്കുന്നു..

പ്രാപിക്കാൻ വന്നവൻ പാതിയിൽ നിർത്തി ഉപേക്ഷിച്ചു പോയവൾ..
ഉടയാടകളെല്ലാം അഴിച്ചു മാറ്റി
നിങ്ങൾക്കു മുന്നിൽ രഹസ്യങ്ങളെല്ലാം നഷ്ടപ്പെട്ടു പോയ,
നിങ്ങളുടെ കരസ്പർശങ്ങളിൽ പാതി വിടർന്നപ്പോൾ തന്നെ,
നിങ്ങൾ ഉപേക്ഷിച്ച കന്യക..
അല്ല, അർദ്ധ കന്യക..

ഈ ഇരുട്ടിൽ, ഇരട്ടവാലനുകൾക്കു
ജന്മവും പുനർജന്മവും നൽകി ഞാൻ
മരണപ്പെട്ടു കൊണ്ടിരിക്കുന്നു..
മരണത്തിന്റെ മഞ്ഞ കറ പടർന്നു കയറുന്നു..
മയിൽ‌പീലി കൊണ്ടു നിങ്ങൾ താളുകൾ
അടയാളപ്പെടുത്തുന്നത് ഞാൻ എത്രയോ സ്വപ്നം കണ്ടിരിക്കുന്നു..

ഞാൻ സ്വയം എഴുതി ചേർത്ത
അർത്ഥ ശൂന്യമായ, ആസ്വദ്യമല്ലാത്ത അക്ഷരക്കൂമ്പാരത്തിന്റെ,
ആരോ കൂട്ടിക്കെട്ടിയ കടലാസ് കൂട്ടമായി
വെളിച്ചമില്ലാത്തവരുടെ ലോകത്തു
അത്ഭുതങ്ങൾ കാത്തു ഞാൻ കിടക്കുന്നു..

അറിഞ്ഞും അറിയാതെയും പടർന്നു കയറിയ,
തിരസ്കരിക്കപ്പെട്ട ഈ അക്ഷരങ്ങൾ മാഞ്ഞു പോകുമെന്ന് പ്രതീക്ഷിച്,
പകരം ആയിരം തവണ വായിച്ചാലും
വീണ്ടും വായിക്കാൻ കൊതിക്കുന്ന,
അവസാന താളിൽ വരെ ആകാംഷയുടെ ആവേശമുണ്ടാക്കുന്ന ,
അക്ഷരങ്ങൾ ചേക്കേറുമെന്നു പ്രതീക്ഷിച്,
പഴയതെല്ലാം മായ്ച്ചു പുതിയവ എഴുതി ചേർക്കാവുന്ന ഒന്നായി ജീവിതം മാറുമെന്ന മിഥ്യയിൽ,
വെളിച്ചം കാത്തു കിടക്കുന്ന ഒരു പുസ്തകം..










ഐസൊലേഷൻ....


ഞാനെന്റെ അക്ഷരങ്ങളെ
ഐസൊലേഷനിൽ ഇട്ടിരിക്കുകയായിരുന്നു.
എന്റെ പ്രവർത്തികളുടെയും ചിന്തകളുടെയും പരിസരങ്ങളിൽ
ശെരികേടുകളുടെ കൊറോണ ബാധിച്ചിരുന്നു..
അതിന്റെ മനസാക്ഷി കുത്തിൽ
പുറം ലോകത്തിൽ ഞാൻ മുഖംമറച്ചു വെച്ചു..
പിന്നെന്തിനിപ്പോൾ പുറത്തു വരുന്നു?
പാപങ്ങൾ പരിഹരിക്കപ്പെട്ടുവോ?
മനസാക്ഷി കുത്തുന്നത് അവസാനിപ്പിച്ചുവോ?
ഇല്ലേയില്ല..
എല്ലാവരും പറയുന്നു, ഈ വിഷവിത്തുകൾ എന്നും കൂടെ ഉണ്ടാകുമെന്നു..
അതിൽ ജാള്യതപ്പെട്ടു, സങ്കടപ്പെട്ടു ഒളിച്ചിരുന്നിട്ടു കാര്യമില്ലെന്നു..
അതിനൊപ്പവും ജീവിക്കാൻ ശീലിക്കണമെന്നു..
ജാള്യതയും സങ്കടവും തീരില്ലെങ്കിലും
ഞാൻ ഈ ഐസൊലേഷൻ അവസാനിപ്പിക്കുകയാണ്..
അകലം പാലിക്കേണ്ടവർ അകലം പാലിക്കുക..
അണുനാശിനി തളിക്കേണ്ടവർ അതു ചെയ്യുക..
എന്നെ ഇല്ലായ്മ ചെയ്യാൻ തോന്നുന്നവരുമുണ്ടാകും..
അവർ അതിനു വേണ്ടിയും ശ്രമിക്കുക..



തിരസ്കരിക്കപ്പെട്ടവൻ


ഒരിക്കൽ
ഞാനൊരു സ്വപ്നം കണ്ടു..
ഒരിക്കലും കണ്ടു തീരുവാൻ
 ആഗ്രഹിക്കാത്ത സ്വപ്നം..
ഏറ്റവും മനോഹരമായതു..
പകരം വെക്കാനാവാത്തതു..

പക്ഷെ,
സ്വപ്നം സ്വന്തമായെന്നു നിനച്ച നേരത്തു,
ഞാനെന്റെ സ്വപ്നത്താൽ തിരസ്കരിക്കപ്പെട്ടു ..
സ്വപ്നം പറഞ്ഞു,
നീ ഈ സ്വപ്നം കാണാൻ യോഗ്യനല്ല..

ശെരിയാണ്..
ഞാനും അതു തിരിച്ചറിയുന്നു..
എന്റെ യാഥാർഥ്യങ്ങളിൽ
ആ സുന്ദര സ്വപ്നത്തിനു ഞാൻ യോഗ്യനല്ല.
സ്വപ്നം അകന്നു പോയി..


എന്തൊരു നോവാണ്
അതു  നഷ്ടപ്പെടുമ്പോൾ..
അതിനേക്കാൾ എന്തൊരു നോവാണ്
 അതിനു അര്ഹനല്ലെന്നു സ്വയം തിരിച്ചറിയുമ്പോൾ..





തണൽ മുറിക്കുന്നവൻ...


നീ തറഞ്ഞു നിൽക്കുന്ന
അസ്വാതന്ത്ര്യത്തിനു കീഴെ
ഞാനെന്റെ കൂടു കൂട്ടിയിരിക്കുന്നു..
നിന്റെ നിഴൽ തിരിയുന്നതിനൊപ്പം
ഞാനും തിരിഞ്ഞു കൊണ്ടേയിരിക്കുന്നു.
നിന്റെ നിഴൽ പാദങ്ങളോടൊട്ടുമ്പോൾ
ആ പാദങ്ങളിൽ ഞാൻ അഭയം തേടുന്നു..
നിന്റെ നിഴലിനു നീളം വെക്കുമ്പോൾ
ഞാനെന്റെ യാത്രയുടെ നീളം കൂട്ടുന്നു..
നിന്റെ നിഴൽ
പ്രകാശത്തിൽ വിലയം പ്രാപിക്കുന്നിടത്തു
എന്റെ യാത്ര അവസാനിക്കുന്നു..
നിന്റെ നിഴൽ ചുരുങ്ങി ഒതുങ്ങുമ്പോൾ
ഞാനും ഒരു അട്ടയെ പോലെ ചുരുണ്ടു കൂടുന്നു..
നീയേൽക്കുന്ന വെയിലിനു കീഴെ
എന്റെ കണ്ണുകൾ ഉറക്കം തേടുന്നു...
നിന്റെ ഉടലേൽക്കുന്ന ചൂടിന്റെ തണലിൽ
ഞാനെന്റെ ഉടൽ ഒളിപ്പിക്കുന്നു ..
എന്നിട്ടും ഞാൻ നിന്റെ ചുവടറക്കുന്നു..
ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കുന്നു..

സ്നേഹിച്ചു തോറ്റു പോയവളോട്..



എന്നെ പ്രണയിച്ചു തോറ്റു പോയവളെ,
നീ ആ പ്രണയത്തെ തെമ്മാടിക്കുഴിയിലടക്കുക.
വെറുപ്പിൽ ചവച്ചുതുപ്പിയ ചുവന്ന  പൂക്കൾ
ആ കുഴിമാടത്തിൽ ചൊരിയുക.
നിന്റെ ഹൃദയത്തിൽ തറഞ്ഞ മുള്ളുകൾ
കൊണ്ടൊരു മുൾക്കിരീടം ഉണ്ടാക്കുക..
അതെന്റെ തലയിൽ ചാർത്തുക..
നിന്റെ ഹൃദയരക്തത്തിൽ  ആളിപ്പിടിച്ച അഗ്നിയിൽ
എന്റെ ഓർമകളെ കരിച്ചു കളയുക..
കണ്ണീരുകൊണ്ടു നീ തീർത്ത കടലിൽ
അതിന്റെ ചാരം ഒഴുക്കി കളയുക..
മരിച്ചവന്റെ തിരുശേഷിപ്പുകൾ
വഴിയരികിലെ ചവറു കൂനയിൽ തള്ളുക..
എന്നിട്ടും ഞാൻ നിന്നിൽ ശേഷിക്കുന്നുണ്ടെങ്കിൽ
അതു ഞാനല്ല,  നീയാണെന്നു കരുതുക..



നോവ്..

കട്ടിക്കരിങ്കല്ലു ആക്കുവാനാവാതെ
ഈ ഹൃത്തടമെന്തിന്നു കുത്തിപ്പറിക്കുന്നു..
പിന്നിട്ടകാലങ്ങളോർമ്മയിലെന്തിനു
ചന്നം പിന്നം ചറപറ പെയ്യുന്നു..
പൊട്ടി മുളക്കുവാനിറ്റ്‌ ജലത്തിനായി
എത്രയോ കാലം തപസ്സനുഷ്ഠിച്ചു ഞാൻ ..
ഒടുവിൽ  നീയുയരെ കരിമ്പടം വീശുമ്പോൾ
ഉടലുണരുന്നതും നീ പുണരുന്നതും
തളിർ വിടരുന്നതും സ്വപ്നത്തിൽ കണ്ടു ഞാൻ..
മഴയാൽ  കുളിര്പ്പിക്കാതെന്തിന് മേഘമേ
മാറു പിളർക്കുന്ന മിന്നലായ് തീർന്നു നീ ..
കത്തിക്കരിഞ്ഞ പാഴ്വസ്തുവായ് നിന്മുന്നിൽ സ്വപ്നം ചിതറി വികൃതമായി തീർന്നു പോയ്..
അതിൽ പുശ്ച്ചം ചൊരിഞ്ഞു നീ പൊട്ടിച്ചിരിക്കുമ്പോൾ
കട്ടിക്കരിങ്കല്ലു ആക്കുവാനാവാതെ
ഈ ഹൃത്തടമെന്തിന്നു കുത്തിപ്പറിക്കുന്നു..

ചാവ് വിളി


യാത്ര ചത്തവരുടെ ഒപ്പം ആണ്
ജീവനില്ലാത്ത കണ്ണുകൾ
ഇഴയുന്ന കാലുകൾ
യാത്ര നാലു വശത്തേക്കുമാണ് ..

വഴിയിറമ്പുകളിലെ ഇരുട്ടിനു
മൂക്കു തുളയ്ക്കുന്ന നാറ്റമില്ല..
മണവുമില്ല..
ഗുഹ പോലെ മൂക്കു വെറുതെ
തുറന്നിരിക്കുന്നു..

പിന്നിട്ട വഴികളിലെ ദൈവങ്ങൾക്കു
ഇപ്പോഴും ചത്ത ചിരി മാത്രം..
പ്രാർഥന ചൊല്ലാൻ വായ തുറന്നിട്ടില്ല..
നട്ടെല്ലു കൂനി തൊഴുതതുമില്ല..

ജീവിച്ചവർക്കൊപ്പം യാത്ര ചെയ്തപ്പോഴും
ദൈവം ചിരിച്ചത് ചത്ത ചിരി തന്നെ..
കണ്മുന്നിൽ നരകം കത്തുമ്പോഴും
ചിരിക്കാൻ മാത്രം വിധിക്കപ്പെട്ട ദൈവം..

ചത്തവരുടെ കണ്ണുകൾ
ഇരുട്ടിൽ കാഴ്ച തേടുന്നു..
നിഴലുകൾ കരിന്തേൾ പോലെ
വിഷവാലുകൾ കൊണ്ടു കൊമ്പു കോർക്കുന്നു..

കാമനകൾ പതിവു പോലെ
ചീഞ്ഞു ചലം വമിക്കുന്നു..
ജീവനുള്ള ഗർഭപാത്രത്തിലെ
അലസിപ്പോയ ഭ്രൂണങ്ങൾ..

ചാവ് വിളി വരും മുന്നേ
ചത്തവർക്കൊപ്പം നടക്കുക.
ചത്തവന്റെ മൗനത്തോട്
ജീവനുള്ള മൗനം ചേർത്ത് നടക്കുക..







എത്ര മഴ പെയ്താലാണ് മരുവിന്റെ ദാഹം തീരുക?



തുള്ളി മാത്രം പൊഴിച്ചു നീ
ഈ വിണ്ടു കീറിയ നാവിനായ്,
കോടി കോടി മണൽനാവുകൾ
നീയാം ദാഹ നീരിനായ്  കേഴുന്നു..

ചൊല്ലു നീ ഏകമാമീ തുള്ളി കൊണ്ടു
ഞാനെത്ര  നാവുകൾ നനച്ചിടും..?
തന്നു കൂടെ കുറച്ചേറെ നീരിൻ
തുള്ളികൾ എൻ കരൾകൂടിനായ്..?

പെയ്തു തീരാ മുകിൽ ബാഷ്പമായ്‌ നീ
എന്റെ മുന്നിലുണ്ടെങ്കിലും
പെയ്യുവാൻ അറച്ചു നിൽകുവതെന്തിനെൻ
പ്രാണ പ്രേയസ്സി..?

എന്റെ ജീവ ദാഹമകറ്റുവാൻ
നീ മാത്രമാണൊരു പോംവഴി..
നിന്റെ നീരിൽ മാത്രമല്ലേ
പ്രാണൻ എൻ പൂർണ്ണമാവുക.

നീ എത്ര  പെയ്തു തളർന്നുവെങ്കിലും
അണയുകില്ലീ  ദാഹനാളങ്ങൾ
പ്രളയമായ് നീ പെയ്തിറങ്ങുക
എന്നിലോരോ തരിയിലും..












തുകൽ സഞ്ചി...


ചുവന്ന വെള്ളം നിറച്ച തുകൽ സഞ്ചി,
വീർക്കുകയും ചുരുങ്ങുകയും ചെയ്യുന്നത്,
അതിനപ്പുറം നീ എന്തൊക്കെയോ ആണെന്ന് കരുതിയത് എന്റെ തെറ്റ്,
നീ ഇരിക്കുന്നിടത്തു കുത്തിക്കയറുന്ന
വേദന,
പിടച്ചിൽ,
നീറ്റൽ,
എന്തോ വെച്ചു കൊളുത്തി വലിക്കുന്ന
അസഹ്യത,
ഭാരം,
നീ വീർത്തു പൊട്ടുമെന്നു പലപ്പോഴും കരുതി,
അതു നീയാണെന്നു ധരിച്ചു,
തെറ്റ്‌,
നീ ഒരു തുണ്ടു ചുരുണ്ട മാംസക്കീറു..
നിനക്ക് ആരെയും വിളിക്കാനാവില്ല,
ആരുടേയും വിളി കേൾക്കനുമാവില്ല,
ഹൃദയം ഹൃദയത്തോട് പറയുമെന്ന്
പറഞ്ഞതൊക്കെ തെറ്റ്,
ഹൃദയം ഹൃദയത്തെ കേൾക്കുമെന്ന് പറഞ്ഞതും തെറ്റ്,
നീ വെറുമൊരു യന്ത്രമാണ്..
ആരോ ഏല്പിച്ച പണിയെടുക്കുന്ന യന്ത്രം..
ആകാശത്തിനു കീഴെ മരണം പരക്കുമ്പോഴും
നീ പണിയെടുക്കുന്നുണ്ട്,
പണി നിർത്താൻ പോകുന്നതിന്റെ ഉത്സാഹം നിന്നിലുണ്ടോ?
ഉണ്ടാവില്ല, നീ ഒരു യന്ത്രം മാത്രം.
എന്നിട്ടും ആരാണ് അവിടെ കുത്തി കീറുന്നത്?
എവിടെയാണ് ഈ പിടച്ചിൽ തുടങ്ങി ഒടുങ്ങുന്നതു?
ആരാണ് ഇടനെഞ്ചു ഊതി വീർപ്പിക്കുന്നതു?
ഏതു ഭാരമാണ് അവിടെ കയറിയിരിക്കുന്നത്?
ഏതു കൂർത്ത കൊളുത്തിന്റെ മുനയാണ്
എവിടേക്കോ കൊരുത്തു കേറുന്നത്?
അത് നീയാവില്ല, നിന്നിലേക്കാവില്ല,
ശൂന്യത ഒരു പദാർഥവും, ഇരുൾ അതിന്റെ രൂപവും ആയി മാറുന്നിടത്തെവിടെയോ,
ഉള്ളിലെവിടെയോ ഒരു ചുഴിയുണ്ട്,
എല്ലാം വലിച്ചെടുക്കുന്ന ചുഴി..
അവിടെയെവിടെയോ ആണ് ഞാൻ..
അത് നിന്നിലാവില്ല..
നീ ആ ചുവന്ന വെള്ളം തുപ്പുകയും കുടിച്ചിറക്കുകയും ചെയ്തു കൊണ്ടിരിക്കുക,
അതാണ് നിന്റെ പണി..