നിങ്ങൾ പണ്ടെപ്പോഴോ പാതി വായിച്ചുപേക്ഷിച്ചു പോയ
അരികു ചുരുണ്ട പുസ്തകമാണ് ഞാൻ..
ഇരുണ്ട ഉള്ളകങ്ങളിൽ ഇരട്ടവാലനുകൾ
തുളയിട്ട സുഷിരങ്ങളിൽ കൂടിയാണ്
ഞാൻ ഇന്നു ശ്വസിക്കുന്നത്..
എന്നിൽ ഒന്നോടൊന്നു ചേർന്നു നിന്നു
അർത്ഥമുണ്ടാക്കിയ വാക്കുകൾ
പരസ്പരം കലഹിച്ചു വരി തെറ്റി പിരിഞ്ഞിരിക്കുന്നു .
എന്നോ ഒരു മഴയിൽ ഓലവാരിക്കിടയിലൂടെ
ഊർന്നു വീണ ചില തുള്ളികൾ
എന്നിൽ പടർന്ന മരണക്കറ പോലെ
മഞ്ഞിച്ചു കിടക്കുന്നു..
എന്തിനു നിങ്ങൾ പാതിയിൽ വായന നിർത്തി
എന്നറിയണമെന്നുണ്ടായിരുന്നു..
പക്ഷെ ചോദിയ്ക്കാൻ എനിക്ക് ഭയമാണ്..
ചിലപ്പോൾ നിങ്ങൾക്കു പറയാനുണ്ടാവുക എന്റെ ഉള്ളിലെ അർത്ഥ ശൂന്യതയെപ്പറ്റിയാകും..
എന്റെ വാക്കുകൾ കയ്ക്കുന്ന വിഷമാണെന്ന് നിങ്ങൾ പറയുമോയെന്നു ഞാൻ ഭയക്കുന്നു..
അല്ലെങ്കിൽ തന്നെ എന്തിനാണ് അത്തരമൊരു ചോദ്യം..?
നിങ്ങൾ പാതിയിൽ നിർത്തിയത്,
ബാക്കി പാതിയിൽ നിങ്ങളുടെ വിരലുകൾ പതിയാഞ്ഞതു,
കണ്ണുകൾ കഥാന്ത്യത്തിന്റെ ആകാംഷ തീർക്കാതെ താളുകളെ ഉപേക്ഷിച്ചത്,
എന്തുകൊണ്ടെന്നറിയാം..
ആദ്യ പാതിയിൽ തന്നെ ഞാൻ
വെറുക്കപ്പെട്ടിരിക്കുന്നു..
പ്രാപിക്കാൻ വന്നവൻ പാതിയിൽ നിർത്തി ഉപേക്ഷിച്ചു പോയവൾ..
ഉടയാടകളെല്ലാം അഴിച്ചു മാറ്റി
നിങ്ങൾക്കു മുന്നിൽ രഹസ്യങ്ങളെല്ലാം നഷ്ടപ്പെട്ടു പോയ,
നിങ്ങളുടെ കരസ്പർശങ്ങളിൽ പാതി വിടർന്നപ്പോൾ തന്നെ,
നിങ്ങൾ ഉപേക്ഷിച്ച കന്യക..
അല്ല, അർദ്ധ കന്യക..
ഈ ഇരുട്ടിൽ, ഇരട്ടവാലനുകൾക്കു
ജന്മവും പുനർജന്മവും നൽകി ഞാൻ
മരണപ്പെട്ടു കൊണ്ടിരിക്കുന്നു..
മരണത്തിന്റെ മഞ്ഞ കറ പടർന്നു കയറുന്നു..
മയിൽപീലി കൊണ്ടു നിങ്ങൾ താളുകൾ
അടയാളപ്പെടുത്തുന്നത് ഞാൻ എത്രയോ സ്വപ്നം കണ്ടിരിക്കുന്നു..
ഞാൻ സ്വയം എഴുതി ചേർത്ത
അർത്ഥ ശൂന്യമായ, ആസ്വദ്യമല്ലാത്ത അക്ഷരക്കൂമ്പാരത്തിന്റെ,
ആരോ കൂട്ടിക്കെട്ടിയ കടലാസ് കൂട്ടമായി
വെളിച്ചമില്ലാത്തവരുടെ ലോകത്തു
അത്ഭുതങ്ങൾ കാത്തു ഞാൻ കിടക്കുന്നു..
അറിഞ്ഞും അറിയാതെയും പടർന്നു കയറിയ,
തിരസ്കരിക്കപ്പെട്ട ഈ അക്ഷരങ്ങൾ മാഞ്ഞു പോകുമെന്ന് പ്രതീക്ഷിച്,
പകരം ആയിരം തവണ വായിച്ചാലും
വീണ്ടും വായിക്കാൻ കൊതിക്കുന്ന,
അവസാന താളിൽ വരെ ആകാംഷയുടെ ആവേശമുണ്ടാക്കുന്ന ,
അക്ഷരങ്ങൾ ചേക്കേറുമെന്നു പ്രതീക്ഷിച്,
പഴയതെല്ലാം മായ്ച്ചു പുതിയവ എഴുതി ചേർക്കാവുന്ന ഒന്നായി ജീവിതം മാറുമെന്ന മിഥ്യയിൽ,
വെളിച്ചം കാത്തു കിടക്കുന്ന ഒരു പുസ്തകം..