Monday, 19 October 2020

അസ്‌തമയം

 ഇരുളു മേയുമെൻ ചക്രവാളങ്ങളിൽ 

കനകവർണ നിലാവുദിച്ച പോൽ

സ്മിതമൊളിപ്പിച്ച വദന പനിമതി

ഉദയമായന്നു പൗർണ്ണമി കണ്ണുമായി...


സഫലമാകാത്ത സ്വപ്നശലഫങ്ങളെ 

ഹൃദയകോണിൽ മറവി താലോലിക്കവേ,

ഇളം കാറ്റു മന്ത്രിച്ച കാലത്തിൻ മുറ്റത്തു,

ഒഴുകി  വന്നു നീ  അപ്പൂപ്പൻ താടി പോൽ..


പിന്നെയോരോ പകലിനും രാവിനും,

പിന്നെയോരോ ശ്വാസ നിശ്വാസങ്ങൾക്കും

നീ പരത്തിയ ചന്ദനഗന്ധത്തിൻ

ചന്തമായിരുന്നെന്നുമേപ്പോഴും..


കാറ്റു ചീന്തിയ വാഴത്തലപ്പ് പോൽ

പിഞ്ചിപ്പോയ ഹൃദയ ദലങ്ങളിൽ,

സ്നേഹലേപനം ചാലിച്ചു ലാളിച്ചു 

നീ  ജ്വലിപ്പിച്ചു പ്രാണന്റെ കൈത്തിരി..


ഒറ്റക്കുടക്കീഴിൽ ഒപ്പമില്ലാഞ്ഞിട്ടും

ഒന്നായ് നനഞ്ഞില്ലേ  എല്ലാ മഴകളും,

എത്ര മഴച്ചാറു തട്ടിത്തെറിപ്പിച്ചുടൽ  ഒട്ടിചേർന്നൊറ്റ ഇലയായി മാറി നാം..


പിന്നെ പിണങ്ങി പൂർണചന്ദ്ര ദ്യുതി

മങ്ങി വെളിച്ചവും എന്റെയകാശവും,

ഇന്നിതാ വന്നു അമവാസി രാവുകൾ

മറയുന്നു നീയിതാ നിഴലിന്റെ പിന്നിലായി.


ഇരുളാണ് പിന്നെയും   ചക്രവാളങ്ങളിൽ

ഇരുളടഞീടുന്നു മുന്നിലെ വഴികളും,

തുള്ളി വെളിച്ചവും മായ്ച്ചു നീ പോകുന്നു

ഇരുൾ പിളർന്നിരുളിലേക്ക് ഞാനൂർന്നു വീഴുന്നു..

Sunday, 4 October 2020

വറ്റുന്ന കടൽ

 കടൽ വരളുകയാണ്..

തുള്ളിപോലും ശേഷിക്കാതെ ..


അലകളേറ്റു വാങ്ങി തരിച്ച കര

തനിച്ചൊരു  മരുഭൂവിനി..


ആരവമിനിയില്ല

എണ്ണിയാൽ തീരാ

തിരകളുടെ..


ഇല്ലയിനി കണ്ടു മതിവരാ അസ്തമയങ്ങളും..


ചുവക്കില്ലൊരിക്കലും ചക്രവളങ്ങൾ

പ്രണയ രേണുക്കളാൽ..


മടങ്ങിവരില്ല 

എരിഞ്ഞടങ്ങുന്നോരീ  സൂര്യൻ

മറ്റൊരു പുലരിയായി ..


നനവിനിയില്ല മണലിൽ

ചിത്രമെഴുതുവാൻ,

വരികയുമില്ല തിരയത്

മായ്ക്കുവാൻ ..


ഉരുമ്മി നടന്ന പ്രണയപാദങ്ങൾ

പതിയില്ലിനിയിവിടം

 തരളിതമാക്കുവാൻ..


കരിഞ്ഞു  വീഴും ഇവിടെ,

കടൽ തേടി പറന്ന പക്ഷികൾ...


ഹൃദയം കൊരുത്ത ചൂണ്ടയിൽ

പിടയും മീൻ ഒരിറ്റ് നീരിനായി..


കര തേടിവരില്ലൊരു നൗകയും

തെളിയില്ലിനിയീ  വിളക്ക് മരവും..


കടൽ തഴുകി തണുത്ത കാറ്റിനി,

കുളിരണിയിക്കില്ലയൊരിക്കലും..


കരയിനി വെറുമൊരു മൺകൂന

അതിനടിയിലഴുകും

അനക്കമറ്റൊരായിരം

ജീവൽ സ്പന്ദങ്ങൾ..

മരണത്തിന്റെ തീ

 ഇന്നലെ ഞാൻ മരിച്ചത് 

ഇടിമിന്നൽ ഏറ്റയിരുന്നു. 

ഇടിത്തീ തലയിൽ വീണുള്ള മരണം.. 


പുറത്തു മഴയായിരുന്നു 

ഇരുണ്ട മഴ.. 

ഇരുട്ടിനെ പുണർന്നു, 

ഇരുട്ടിനേക്കാൾ ഇരുണ്ടു പോയ  മഴ.. 


ആഞ്ഞു വീശുന്ന കാറ്റിൽ 

ചൂട്ടിൻ കറ്റയിൽ പാറുന്ന 

തീ വെളിച്ചം പോലെ 

ഇടയ്ക്കിടെ മിന്നൽ... 


രാവിന്റെ പാതിയിൽ,  

പാതി ഉറക്കത്തിൽ 

മൂത്രാശയത്തിൽ  തിര ഇളകി.. 

കാലുകൾ ഇറുക്കി കിടന്നു.. 

ഇല്ല, പുറത്തേക്കിറങ്ങിയേ പറ്റൂ.. 


പഴയ വീടായിരുന്നു.. 

അകത്തും പുറത്തും മൂത്രപ്പുര

ഇല്ലാത്ത വീട്‌.. 

പാതി അടച്ച കണ്ണോടെ 

പടിഞ്ഞാറേ വാതിൽ തുറന്നു.. 


മുറ്റത്തിറങ്ങി, 

ഇരുട്ടിലേക്കൊന്നു പാളി നോക്കി.. 

ആകാശത്തു  വീണ്ടും ചൂട്ട് വീശി.. 

വടക്കേ പറമ്പിന്റെ പടിഞ്ഞാറേ മൂലയ്ക്ക് 

മഴ നനഞാരൊ  നില്കുന്നു.. 


ഇരുട്ടിന്റെ ഹൃദയത്തിൽ , 

ഇരുട്ടിനേക്കാൾ ഇരുണ്ട മഴയത്തു, 

ആരും ഭയക്കുന്ന നേരത്തു,  

അരണ്ട മിന്നലിൽ 

രൂപമറിയാത്ത ഒരാൾ.. 


അന്വേഷിച്ചു പോകാൻ മനസ്സു പറഞ്ഞു.. 

അതോ മരണമോ? 

പറമ്പിന്റെ കയ്യാല കേറി.. 

പെട്ടെന്നാഞ്ഞൊരു മിന്നലിറങ്ങി.. 

നേരെ തലയിലേക്ക്, 

ഉരുണ്ടു പിടഞ്ഞു താഴേക്ക് വീണു .. 

മരിക്കാൻ പോവാണ്.. 

ഇപ്പോഴെയോ? 

ഉള്ളൊന്നു കാളി.. 

ചാടി എഴുന്നേൽക്കാൻ നോക്കി.. 

തല പൊങ്ങുന്നില്ല, 

കാലുകൾക്കു  തീ പിടിച്ചത്  കണ്ടു.. 

കൈകൾ കരിഞ്ഞു ചാരം പോലെ.


എന്തു ചെയ്യാൻ ആണ്.. 

മരിച്ചേ തീരൂ.. 

ഇടിത്തീ വീണതാണ്.. 

കണ്ണടച്ച് കിടന്നു..

ഇടിത്തീ വീണു മരിക്കണേന്നു 

ആരോ ശപിച്ചിട്ടുണ്ടാകാം..

 

അങ്ങനെ തന്നെ  മരിച്ചേക്കാം.. 

അങ്ങനെ ഇന്നലെ ഞാൻ മരിച്ചു.. 😄