Saturday, 12 September 2020

കൊല്ലാൻ എന്തെളുപ്പമാണ്..

ഹൃദയം എനിക്കുള്ളിൽ ആയിരുന്നെങ്കിലും
അതു മിടിച്ചതത്രയും
നിനക്ക് വേണ്ടിയായിരുന്നു..
എന്നിട്ടോ?
നിന്ദകളുടെ ചിലന്തി വലകൾ 
വിരിച്ചു നീ കാത്തിരുന്നു....
നിന്നിലേക്കുള്ള ആകർഷണത്തിൽ
ഞാൻ വന്നു കേറുമ്പോഴൊക്കെയും
ആ വലകൾ കൊണ്ടു നീ എന്നെ ബന്ധിച്ചു..
പരുഷതയുടെ വാക് ശരങ്ങൾ
 ഹൃദയത്തിലേക്ക് കുത്തിയിറക്കി..
ചോദിച്ചാൽ നീ തിരികെ ചോദിക്കും 
എന്തിനു വീണ്ടും വീണ്ടും  വന്നു കേറുന്നെന്നു.. 
ഉത്തരം ഒന്നേയുള്ളു
ഹൃദയം മിടിക്കുന്നത് നിനക്ക് വേണ്ടിയാണു..
പിന്നെങ്ങനെ വരാതിരിക്കും?


ഒരാളെ കൊല്ലണമെങ്കിൽ
ആദ്യം അയാളെ സ്നേഹിക്കുക..
ആ സ്നേഹം അയാളുടെ ശ്വാസം ആകണം..
അങ്ങനെ ഉറപ്പായാൽ  പിന്നെ അയാളെ വെറുക്കാൻ കാരണം തേടണം..
കാരണം കിട്ടാൻ എളുപ്പമാണ്.. 
പിന്നെ കൊടുത്ത സ്നേഹത്തിന്റെ
ആയിരം ഇരട്ടിയിൽ വെറുപ്പ് കാണിക്കണം..
പിന്നെ അയാൾ ശ്വാസം തേടി
അരികിൽ വരുമ്പോഴൊക്കെ
നിന്ദകൾ കൊണ്ടു ധാരകോരണം..
ഒരിക്കലും നിനക്കാത്ത വാക്കുകൾ കൊണ്ടു
അയാളെ സ്ഥബ്ധനാക്കണം..
ഹൃദയം കീറി മുറിക്കുന്ന വാചകങ്ങൾ കൊണ്ടു ആക്രമിക്കണം..
ഒരിക്കൽ ബഹുമാനിച്ചിരുന്ന നാവു കൊണ്ടു
അറപ്പ് തോന്നും വിധം അപമാനിക്കണം..
അപ്പോൾ അയാൾ മരിക്കും..
ഓരോ തവണയും അയാൾ മരിക്കും..
അപ്പോഴും അയാളുടെ ഉള്ളിൽ ഒരു ചോദ്യം ബാക്കിയാവും..
നിനക്ക് ഇങ്ങനെയൊക്കെ എന്നോട് പറയാൻ  ആവുമോ എന്നു?
ആ ചോദ്യത്തെയും നിന്ദിക്കണം..
അപ്പോൾ അയാൾ വീണ്ടും മരിക്കും..
അങ്ങനെ എത്ര എത്ര തവണ നിനക്ക്
അയാളെ കൊല്ലാൻ ആവും..
എന്തെന്നാൽ അയാൾ വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കും..
നിന്നെ നോവിച്ചതിന്റെ നോവിൽ അയാൾ നീറി തീരുന്നുണ്ടാകും ..
നിന്റെ വെറുപ്പിന്നാഥാരമായ അയാളിലെ
ആ കളങ്കത്തിൽ അയാൾ പിടയുന്നുണ്ടാകും..
നിന്റെ നോവുകൾ അയാളിൽ മുൾചെടി പോലെ
പടർന്നു കയറുന്നുണ്ടാകും..
എങ്ങനെ അയാൾക്കു ഒഴിഞ്ഞു പോകാനാകും..
അയാൾ അവസാനം  മരിക്കുന്നതു പക്ഷെ നിന്റെ നിന്ദകൾ കൊണ്ടാവില്ല..
നിന്നേ സ്നേഹിക്കാൻ അയാൾക്കു കാരണമായ
നിന്നിലെ നീ ഇല്ലാതായിപ്പോയതിന്റെ
വേദനയിൽ അയാൾ മരിക്കും..

ആ മരണം എന്റേതായിരിക്കും..
എങ്കിലും ഹൃദയം മിടിച്ചു കൊണ്ടേയിരിക്കും..
നിനക്ക് വേണ്ടി..
എന്തെന്നാൽ അതു ആ ഹൃദയത്തിന്റെ
സ്വഭാവം ആയി മാറിയിരിക്കുന്നു..
മരിച്ചാലും നിലക്കാത്ത മിടിപ്പ്..

Wednesday, 2 September 2020

രണ്ടു വാക്കു

ഉള്ളകം നീറിപ്പിടയുംപോഴൊക്കെയും
നിന്നോടുരിയാടണം രണ്ടു വാക്കു...
നീ ഒന്നുമുരിയാടാതകന്നിരിക്കുമ്പോഴും
എനിക്ക് നിന്നോടുരിയാടാണം രണ്ടു വാക്കു..

എത്രമേൽ ഞാൻ നിനക്കന്യനാകുന്നുവോ,
അത്രമേൽ സത്യമായി  നീയെന്റെ സ്വന്തമാണ്..
എത്രമേൽ നീയെന്നെ തള്ളിമാറ്റുന്നുവോ,
ഞാനത്രമേൽ ചിന്തയിൽ  നിന്നരികോരത്തിരിക്കുന്നു..

നിന്നോട് ഞാൻ ചെയ്ത തെറ്റുകളൊക്കെയും, 
നിന്നെ പിളർത്തി ഞാൻ നോവിച്ചതൊക്കെയും, 
നെഞ്ചു കുത്തി കീറിയെന്നേയും കൊല്ലുന്നു.. 

അച്ഛൻ

24 വർഷങ്ങൾക്കപ്പുറം ഒരു  ഓണ ചതയ ദിന വെളുപ്പൻ കാലത്തു നെഞ്ചിനുള്ളിൽ പ്രാണൻ പറക്കാനൊരുങ്ങുന്ന വേദനയുമായി ഒരു മനുഷ്യൻ ഉറക്കത്തിൽ നിന്നു ചാടി എഴുന്നേറ്റു.. വായു വിലങ്ങിയതാവും എന്ന ധാരണയിൽ,  ആ വേദന അൽപ നേരത്തിൽ ഒഴിഞ്ഞു പോകും എന്ന പ്രതീക്ഷയിൽ,  ഇടനെഞ്ചു പൊട്ടുന്ന വേദനയുമായി അയാൾ വീട്ടിലും മുറ്റത്തും ഉഴറി നടന്നു.. ഭാര്യ തിളപ്പിച്ചു കൊടുത്ത കാപ്പിക്കോ ഇരുന്നും കിടന്നും നടന്നും  വായു കോപം ശമിപ്പിക്കാനുള്ള ശ്രമങ്ങൾക്കോ ആ വേദന ഒഴിച്ചു കളയാനായില്ല..
അവസാനം ആശുപത്രിയിലേക്ക് പോകുവാനുള്ള തീരുമാനം എടുക്കുമ്പോഴേക്കും ഒരുപാടു വിലപ്പെട്ട സമയങ്ങൾ പറന്നു പോയിരുന്നു.. ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തി അൽപ നേരം കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നിലവിളക്കു കൊളുത്തി പ്രാർഥിച്ചു കൊണ്ടിരുന്ന രണ്ടു മക്കളെയും ആശുപത്രിയുടെ ഐ സി യു നു മുന്നിൽ പ്രതീക്ഷയോടെ കാത്തിരുന്ന ഭാര്യയെയും വിട്ടു ആ പ്രാണൻ അദൃശ്യതയുടെ അന്തരീക്ഷങ്ങളിലേക്ക് ചേക്കേറിയിരുന്നു..
നെഞ്ചും തപ്പി പിടിച്ചു,  കുത്തി കിഴിക്കുന്ന  വേദനയുടെ പ്രഹരത്തിൽ തളർന്നു ഓട്ടോ റിക്ഷയിലേക്ക് ചാഞ്ഞ ആ ശരീരം അന്നു രാവിലെ ഒരു വെളുത്ത വസ്ത്രത്തിൽ പൊതിഞ്ഞു ആംബുലൻസിൽ വീട് തേടി എത്തി..

14 വയസ്സിന്റെ പ്രായത്തിലും 8 വയസ്സിന്റെ പോലും പക്വത എത്തിയിട്ടില്ലാത്ത അയാളുടെ മകൻ ഉള്ളിൽ തട്ടാത്ത വേദന മുഖത്തു വരുത്തി  ആരെയോ ബോധിപ്പിക്കാണെന്നവണ്ണം കണ്ണീരൊഴുക്കി നിന്നിരുന്നു.. തന്നെ സഹതാപത്തോടെ നോക്കുന്നവരുടെ മുന്നിൽ,  ആ സഹതാപം എന്തോ ഒരു സമ്മാനം ആയി സ്വീകരിക്കാനുള്ള വ്യഗ്രതയോടെ,  അല്പത്തരം നിറഞ്ഞവന് ഓർക്കാപ്പുറത്തു കിട്ടുന്ന  ഒരു നേട്ടത്തിൽ ആനന്ദമനുഭവിക്കുന്നവനായി,  എന്നാൽ അതു മുഖത്തു വരാതെ, സാഹചര്യത്തിന് ചേരുന്ന സങ്കടം മുഖത്തു വരുത്തിയ കുടില ബുദ്ധിയെ പോലെ,   ആ പയ്യൻ എല്ലാവരുടെയും ദയ വായ്പ്പിന്റെ തലോടലിൽ അവിടെയും ഇവിടെയുമൊക്കെ നിന്നു.. ഒരു വർഷം മുന്നേ ഒരു പനിക്കാലത്തു തന്നെ തോളത്തു എടുത്തു വെച്ചു കിലോമീറ്ററുകൾ നടന്നു ആശുപത്രിയിലെത്തിച്ച മനുഷ്യൻ ആണ് ചേതന അറ്റു കിടക്കുന്നതെന്നു അവന്റെ മനസ്സിലേക്ക് അപ്പോൾ വരാതിരുന്നതെന്താണ്? തനിക്കു ഉണ്ണാനും ഉടുക്കാനും വേണ്ടി രാവന്തിയോളം മഴയിലും വെയിലിലും കിളച്ചും വിതച്ചും വിയർത്തു ക്ഷീണിച്ച  ആ ശോഷിച്ച ശരീരം ഇനിയൊരിക്കലും തനിക്കു വേണ്ടി കൂന്താലി പിടിക്കാനും,  മുന്നോട്ടുള്ള ജീവിത വഴികൾ വെട്ടിത്തെളിച്ചു കടത്തി വിടാനും ഒപ്പമുണ്ടാകില്ലെന്നുള്ള ഞെട്ടലോ ഭയമോ നഷ്ടബോധമോ നിരാശയോ അവനു അപ്പോൾ  തോന്നാതെ പോയതെന്താണ്? 

ഇനിയൊരിക്കലും തന്റെ ജന്മത്തിന്റെ കാരണഭൂതനായ ആ മനുഷ്യൻ തനിക്കൊപ്പമുണ്ടാകില്ലെന്ന യാഥാർഥ്യത്തെ, അതുണ്ടാക്കുന്ന ഞെട്ടലോടു കൂടിയ വേദനയെ അവനു അനുഭവപ്പെടാതെ പോയതെന്താണ്? അത്രയ്ക്ക് പോലും ചിന്തയോ,  നേർബുദ്ധിയോ വികസിക്കാത്ത ഒരു ഒരു പ്രായമായിരുന്നോ ആ പതിന്നാല് വയസ്സ്? 
പ്രായത്തിന്റെ കുഴപ്പമല്ല അതെന്നും അവന്റെ തന്നെ ചിന്താ ശേഷിയുടെ വൈകല്യമാണെന്നും തെളിയിക്കുന്ന ജീവിതം,  ജീവിച്ചു തീർത്ത പിന്നീടുള്ള വർഷങ്ങൾ തെളിയിച്ചു തന്നിരിക്കുന്നു.. എപ്പോഴെങ്കിലും അച്ഛനെ ഓർമിച്ചപ്പോഴൊക്കെ,  അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന തോന്നൽ വരുന്നതെല്ലാം എത്തി നില്കുന്നത്,  ആ മനുഷ്യൻ കൂടെ ഉണ്ടായിരുന്നെങ്കിൽ കിട്ടിയേക്കാമായിരുന്ന നേട്ടങ്ങളുടെ നഷ്ടബോധത്തിന്റെ പേരിൽ മാത്രമായിരുന്നു.. തെറ്റിപ്പോയ വഴികളെ തിരുത്തി  നേർവഴിക്കു നയിക്കാൻ, ഒരു തീരുമാനമെടുക്കാൻ ആവാത്ത സന്ധികളിൽ ഒരു തീരുമാനമെടുക്കാൻ,  അല്ലെങ്കിൽ താൻ എടുക്കേണ്ടി വരുന്ന തീരുമാനത്തിന്റെ പിഴവിന്റെ ഉത്തരവാദിത്വം കെട്ടി വെക്കാൻ ഒരാൾ ആയി ആ മനുഷ്യനെ ആവശ്യമാണെന്ന തോന്നലിനപ്പുറം  ആ മനുഷ്യൻ ബാക്കി വെച്ചിട്ടു പോയ ശൂന്യതയിൽ ആത്മാർഥമായി വേദനിക്കാൻ അവനു കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം..



Tuesday, 1 September 2020

ഇരുൾ വിഴുങ്ങുന്ന ലോകങ്ങൾ

എൻ മുന്നിലിരുൾ തീർത്തു
മറയുന്നു നീ,
നിന്നെ കുരുക്കുന്ന  മറ്റൊരിരുളിലെക്ക്, 

ഭയമാണെനിക്കെന്നെ ചൂഴുന്ന ഇരുളിനേ,  ഭയമാണതിലേറെ  നിന്നെ
വിഴുങ്ങുന്നയിരുളിനെയും,

ഞാനില്ലവിടെയും നീയില്ലിവിടെയും
ഏകാന്തലോകങ്ങൾ തീർക്കുന്നു നാം,

ഉള്ളിലെ ചുമരുകൾ നിന്നെ തളക്കുമ്പോൾ
നിന്നെയറിയതോർ ചുറ്റിനും കൂടുമ്പോൾ
നീ വിങ്ങുന്നതോർത്തു, നീ പിടയുന്നതോർത്തു
ഏതോ ചുഴിക്കുള്ളിൽ ഞാനും പിടയുന്നു..