അമ്മൂസേ, എന്റെ കവിളിൽ ഉള്ള കറുത്ത മറുകിനെ നിനക്ക് എത്ര ഇഷ്ടമായിരുന്നു.. നിന്റെ മറുകെന്നു നീ വിളിച്ചിരുന്ന, നീ ഉമ്മ വെച്ചിരുന്ന അല്പം തിണർത്തു നിൽക്കുന്ന ഒരു കറ പോലെ ഉള്ള ആ ചെറിയ മറുക്.. കുഞ്ഞുങ്ങൾക്ക് കണ്ണു കിട്ടാതിരിക്കാൻ അമ്മമാർ തൊടുവിക്കുന്ന കരി മഷി പോലെ..
ചെറുപ്പം മുതൽ എനിക്കെന്തോ അത് അപകർഷതാ ബോധമുണ്ടാക്കാനുള്ള മറ്റൊരു കാരണമായിരുന്നു.. പക്ഷെ ആ മറുകിനു നീ ഒരു ആരാധിക ആയപ്പോൾ അത് എനിക്ക് സൗഭാഗ്യമാണെന്ന് മാറി ചിന്തിക്കാൻ ഞാൻ തുടങ്ങി..അല്ലെങ്കിലും ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയതും എന്നിൽ വിശ്വസിക്കാൻ തുടങ്ങിയതും നിന്റെ പ്രണയം എന്നിൽ പെയ്തിറങ്ങിയപ്പോൾ അല്ലെ.. അത് വരെ ഞാൻ എന്തായിരുന്നു എനിക്ക്.. ഒരു പഴജന്മം...
പിന്നെ വർഷങ്ങൾക്കിപ്പുറം നീ നിന്നിൽ പുരണ്ട ഒരു കട്ടിയുള്ള കറ ഉരച്ചു കഴുകി കളയും പോലെ, അല്പം പോലും ദയയോ കനിവോ കാണിക്കാതെ എന്നെ നിന്നിൽ നിന്നും ഉരച്ചു പറിച്ചു കളഞ്ഞു..പല ശല്കങ്ങളായി ഞാൻ തകർന്നു മുറിഞ്ഞു നിന്നിൽ നിന്ന് ഒഴുകി മാറി..
ഒരിക്കൽ നീ നിന്റേതു മാത്രമെന്ന് പറഞ്ഞു പ്രണയത്തോടെ ചുംബിച്ച എന്റെ കവിളിലേ ആ കറുത്ത കറയെ നീ ഇന്നു ഓർമ്മിക്കുന്നുണ്ടാകുമോ..
പക്ഷെ ഞാൻ നിന്നെ എന്റെ ഓർമകളിലേക്ക് തള്ളി വിട്ടിട്ടില്ല.. മറവിയിൽ നിന്നു ഇടയ്ക്കിടെ വീണ്ടെടുക്കുന്ന ഓർമ്മകൾ അല്ല നീ എനിക്ക്.. എന്നിൽ നിരന്തരം സ്പന്ദിച്ചു കൊണ്ടിരിക്കുന്ന ജീവന്റെ തുടിപ്പായ, എന്നിലൂറുന്ന ഊർജത്തിന്റെ ന്യുക്ലിയസ്സായ നീ എങ്ങനെ എനിക്ക് വെറും ഓർമയാകും..
==========================
ചുവന്ന ബ്ലൗസ്സിനുള്ളിലെ ഇടിഞ്ഞു താണ കറുത്ത ചെറുമുലകൾക്കിടയിലൂടെ വിയർപ്പ് ചാലിടാൻ തുടങ്ങിയിരുന്നു..
തോല് പൊള്ളിച്ചു കത്തിക്കാളുന്ന ഉച്ച വെയിലിനെ ഉച്ചത്തിൽ ശപിച്ചു കൊണ്ടു കുട്ടി നടന്നു..
തലയിൽ ചുരുട്ടി കൂട്ടി വെച്ചിരുന്ന മുഷിഞ്ഞു നാറിയ തോർത്തിന്റെ മുകളിൽ രണ്ടു ചെറിയ ചരുവങ്ങളും ഒരു ചെറിയ കലവും ഒന്നിനു മേൽ ഒന്നായി അടുക്കി വെച്ചിരുന്നു.. ഒരു കൈ അതിൽ താങ്ങു കൊടുത്തു മറു കയ്യും പതിയെ വീശി കുട്ടി അമ്പലത്തിന്റെ വഴിയിലെ ഇറക്കം ഇറങ്ങി ഇരു വശവും വയലുകൾ നിരന്നു കിടക്കുന്ന, ഒരു നിഴലിൻറെ തണലു പോലുമില്ലാത്ത റോഡിൽ കൂടി നടന്നു..
ചറു പറെ പിറു പിറുത്തു കൊണ്ടാണ് നടപ്പ്.. ആരോടൊക്കെയോ ഉള്ള പരാതിയും ദേഷ്യവും എല്ലാം സ്വയം പറഞ്ഞു തീർക്കുന്ന കുറത്തി കുട്ടി..
അമ്പലത്തിൽ കല്യാണങ്ങൾ ഉള്ള ദിവസങ്ങളിലൊ, മറ്റു വിശേഷ ദിവസങ്ങളിൽ സദ്യ ഉള്ളപ്പോഴോ കുട്ടി ഇങ്ങനെ പാത്രങ്ങളും ചുമന്നു പോകുന്നതു പതിവു കാഴ്ചയാണ്.. അത്തരം വിശേഷങ്ങൾക്കു പാത്രം കഴുകി കൊടുത്തും ഊട്ടുപുര തൂത്തു വൃത്തിയാക്കി കൊടുത്തും സഹായിക്കേണ്ട ഉത്തരവാദിത്വം കുട്ടിയുടേതാണ്.. സദ്യയുടെ ഒടുവിൽ മിച്ചം വരുന്നതിന്റെ ഒരു പങ്കു കുട്ടി പത്രങ്ങളിൽ ആക്കി വീട്ടിലേക്കു കൊണ്ടു പോകും..
എൻറെ വീടിനു പടിഞ്ഞാറു വശതുള്ള ആളൊഴിഞ്ഞ വല്യ പറമ്പിൽ കാടു മൂടിയ പൊട്ടാക്കിണറിനോട് ചേർന്നാണ് കുട്ടിയുടെ ഒലക്കുടിൽ.. അവിടെ കുട്ടി ഒറ്റക്കാണ് താമസം.. കല്യാണം കഴിക്കാത്ത മക്കളില്ലാത്ത കുട്ടിക്ക് പക്ഷെ വീടിനുള്ളിൽ മാത്രം ആണ് ഒറ്റപ്പെടൽ..
കുട്ടിയുടെ കുറെ ബന്ധുക്കൾ ആ നാട്ടിൽ തന്നെ ഉണ്ട്.. ഒരു പത്തിരുപത് കുടിലുകൾ എങ്കിലും ഉണ്ടാകും.. ഒരു വല്യ മലയുടെ ഇറക്കത്തിൽ ആണ് ആ കുടിലുകൾ എല്ലാം... മലയുടെ ഒത്ത നെറുകിൽ കറുത്തിരുണ്ട കൂറ്റൻ മദയാനകളെ പോലെ ഭീമകരന്മാരായ രണ്ടു പാറകല്ലുകൾ ഉണ്ട്.. അതിനു കീഴേക്ക് ഞാറ ചെടികളും കൊട്ട ചെടികളും തൂർന്നു നില്കുന്നു..പഴുത്ത ചെറു ഞാറപ്പഴങ്ങൾ ഞാവൽ പഴങ്ങളുടെ കുഞ്ഞുങ്ങൾ പോലെ ആണ്.. വായിലിട്ടാൽ നല്ല മധുരം, അതേ പോലെ നാവിൽ പരക്കുന്ന നീല നിറവും.. കോട്ടക്കകൾ പഴുത്താൽ കറുത്ത നിറം ആകും.. അത് വായിലിട്ട് ചവക്കുന്തോറും അതിന്റെ നാരു നാവിൽ കിടന്നു ഉരുണ്ടു കളിക്കും..ഞങ്ങളുടെ മാത്രം ഉടുമ്പ് മല..
പകലോനെ വെല്ലു വിളിച്ചു കൊണ്ടു കുട്ടി പിറു പിർത്തു നടന്നു..
പൊലയാടി മോനെ, എന്നെ പൊള്ളിച്ചു കൊല്ലാൻ നീ നോക്കേണ്ട.. കുട്ടി അങ്ങനെയിങ്ങനെയൊന്നും കരിഞ്ഞു പോകുന്നോള് അല്ല.. എന്റെ സാർ കുഞ്ഞു മാത്രമേ എന്നെ തോൽപ്പിച്ചിട്ടുള്ളു.. അവിടെയെ ഞാൻ തോക്കു..
വയലുകൾ അവസാനിക്കാറായിടത്തു തോടു അതിരു വര ഇട്ടു ഒഴുകുന്നുണ്ടായിരുന്നു.. തോടിന്റെ ബണ്ടിനോട് ചേർന്ന് വാസുദേവൻ പിള്ളയുടെ മാടക്കട.. കുട്ടി മാടക്കടയുടെ മുന്നിൽ നിന്നു..
പാത്രങ്ങൽ എല്ലാം പതിയെ മാടത്തിന്റെ തടിപ്പാലകയിൽ ഇറക്കി വെച്ചു..
എന്തോന്നാടി കുട്ടി.. ഇന്നും നിനക്ക് കോളാണല്ലോ..
വാസുദേവൻ പിള്ളയുടെ കളിയാക്കി ചോദ്യത്തിന് മറുത്തൊന്നും കുട്ടി പറഞ്ഞില്ല..
പിള്ള കുഞ്ഞു ഒരു പാക്കറ്റ് ബീഡി ഇങ്ങേടുത്തെ.. മുടിഞ്ഞ വെയില് ഒരു കാലത്തും കൊണം പിടിക്കില്ല..
കുട്ടി പ്രാകി കൊണ്ടു പറഞ്ഞു..
വാസുദേവൻ പിള്ള ഒരു പാക്കറ്റ് ബീഡി എടുത്തു കുട്ടിക്ക് കൊടുത്തു.. അതിൽ നിന്നും ഒരെണ്ണം എടുത്തു കഴുക്കോലിൽ കെട്ടി തൂക്കിയ ചരടിലെ കനലിൽ നിന്ന് കുട്ടി ബീഡി കത്തിച്ചു വലിച്ചു തുടങ്ങി..
പുക വാസുദേവൻ പിള്ളയുടെ മുഖത്തേക്ക് ഊതി വിട്ടു..
എടീ, കുറത്തി കാളി നിന്റെ അടിനാവി ഞാൻ ചവുട്ടി കലക്കും തോന്ന്യസം കാണിച്ചാൽ.. വാസുദേവൻ കോപിച്ചു..
എടൊ തൊലിയൻ പിള്ളേ, താൻ അടിനാവിക്കു ചവുട്ടി കൊന്ന തന്റെ കെട്യോൾ എക്‌ഷുമി അല്ല ഇതു.. കുട്ടിയാണ്..എന്റെ കൈലി മുണ്ടിന്റെ മടിക്കുത്തിൽ നല്ല വയ്തല ഉള്ള കൊയ്ത്തരിവാള് ഉണ്ട്.. തന്റെ പിടുങ്ങാമണി ഞാൻ കണ്ടിച്ചു പട്ടിക്കേറിഞ്ഞു കൊടുക്കും..
എടുത്തോണ്ട് പോടീ നിന്റെ പാത്രോം കലോം.. ഇല്ലെങ്കിൽ ഞാൻ എല്ലാം കൂടെ എടുത്തു തോട്ടിൽ ഏറിയും.. കുട്ടിയുടെ മുന്നിൽ തോറ്റ വാസുദേവൻ മാനം പോയ പോലെ നിന്നു വിറച്ചു..
കുട്ടി രണ്ടു പുക കൂടി എടുത്തു ബീഡി കളഞ്ഞു..വീണ്ടും ചരുവവും കലവും തലയിൽ വെച്ചു.. പതിയെ വീണ്ടും വെയിലിന്റെ കാളിമയിലേക്ക് ഇറങ്ങി നടന്നു.
വിളിക്കിറങ്ങാൻ കക്കൂസ്സില്ലാതിരുന്നത് കൊണ്ട് പടിഞ്ഞാറെ അയ്യത്തെ കല്ല് വെട്ട് കുഴിയാണ് കക്കൂസ്...രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ എനിക്ക് ഭയമാണ് കുട്ടിക്കാലത്തു.. മിക്ക രാത്രികളിലും എനിക്ക് വിളിക്കിറങ്ങാൻ മുട്ടും.. ചീവിടുകൾ ചിലക്കുന്ന രാത്രിയുടെ കൂരിരുട്ടിൽ ചെറിയ ഒരു മണ്ണെണ്ണ വിളക്കുമായി ഞാൻ ഇറങ്ങും..
മൂര്ഖനും ചേനതണ്ടൻ അണലിയുമൊക്കെ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ആ സമയത്തു പാടപാടാ മിടിക്കുന്ന നെഞ്ചുമായി കല്ല് വെട്ടു കുഴിയിൽ ചെന്നു ചുറ്റും കണ്ണോടിച്ചു ഇരിക്കും..ആ സമയത്തു പടിഞ്ഞാറെ പൊട്ടൻ കിണറ്റോട് ചേർന്ന ഒലക്കുടിലിൽ നിന്നു കുട്ടിയുടെ പരാതി പറച്ചിലും അതിനിടയിൽ ഉള്ള ചീത്ത പറച്ചിലും പിന്നെ വളരെ വിരളമായി കേൾക്കുന്ന ഏങ്ങി കരച്ചിലുകളും ആയിരുന്നു എന്റെ ധൈര്യം..
കുട്ടി ആരോടാണ് ഈ സംസാരിക്കുന്നതെന്ന് ആദ്യ കാലങ്ങളിൽ ആകാംഷ തോന്നുമായിരുന്നു.. അമ്മയാണ് ഒരിക്കൽ കുട്ടിയുടെ പിറു പിറപ്പുകളുടെ കഥ പറഞ്ഞത്..
കുട്ടി വളരെ ചെറുപ്പമായിരുന്ന കാലത്തു, കറുത്ത മുലകൾ തുടുത്തു തുടിച്ചുയർന്നു നിന്നിരുന്ന കാലത്തെ കഥ.. അന്നു കുട്ടി മിനുസമുള്ള എണ്ണ കറുപ്പുള്ള തൊലിയുള്ള, ചുരുണ്ടിരുണ്ട തഴച്ച മുടിയുള്ള ആര് കണ്ടാലും കാമിച്ചു പോകുന്ന ഒരു സുന്ദരി ആയിരുന്നത്രേ.. കൊയ്ത്തരിവാലിന്റെ വായ്തല പോലെ മൂർച്ച ഉള്ള പെണ്ണ്.. നെല്ല് കൊയ്യാൻ പോകുന്നിടത്തു, ചേറിൽ പുതഞ്ഞു വളഞ്ഞു നിന്നു പാട്ടും പാടി കുട്ടി കൊയ്യുന്നത് കാണാൻ ചെറുപ്പക്കാർ വരമ്പിൽ വായി നോക്കിയിരുന്ന നാളുകൾ.. എന്നാൽ കുട്ടിയോട് അടുക്കാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല.. മേലാളന്മാരുടെ മുന്നിൽ മുട്ട് കൂട്ടിയിടിക്കുന്ന ചെറുമിപുരുഷന്മാര്ക്ക് ഇടയിൽ കുട്ടി തല ഉയർത്തി, കണ്ണിനു കണ്ണും പല്ലിനു പല്ലും പോന്ന ചങ്കൂറ്റമുള്ള, അന്തസ്സുള്ള പെണ്ണായി തല ഉയർത്തി നിന്നു..
അന്തിക്കു അവളുടെ കുടിലിന്റെ ചെറ്റ പൊക്കാൻ സ്ഥലത്തെ മാടമ്പി തമ്പ്രാകൾക്കു ഭയമായിരുന്നു.. അവളുടെ തലക്കൽ പാമ്പ് പോലെ വലഞ്ഞിരിക്കുന്ന കൊയ്ത്തരിവാള് തങ്ങളുടെ തല പറിക്കുമോന്നു അവർ ഭയന്നു..
അങ്ങനെ കുട്ടി നാട്ടിലെ കാട്ടു ചെമ്പകം പോലെ വിടർന്നു നിന്ന കാലത്താണ് കുഞ്ഞനിയൻ ഉണ്ണിത്താൻ നാട്ടിലെ ബന്ധു വീട്ടിൽ എത്തുന്നത്.. ഒത്ത ഉയരവും ശരീരവും തീഷ്ണമായ കണ്ണുകളും ഉള്ള ആര് കണ്ടാലും നോക്കി പോകുന്ന വ്യക്തി പ്രഭാവം ഉള്ള ആൾ.. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനവും പിന്നെ നാടകഅഭിനയവും ഒക്കെ ആയി നടക്കുന്ന തീഷ്ണ യൗവനം.. നാടൻ പാട്ടുകൾ വളരെ നന്നായി പാടുമായിരുന്നു ഉണ്ണിത്താൻ.. നാട്ടിലെ മാടമ്പിമാരെ പോലെ പണി എടുപ്പിക്കുന്ന ആൾ ആയിരുന്നില്ല അയാൾ.. ഒപ്പം നിന്നു പണി എടുക്കുന്ന ആൾ ആയിരുന്നു..
ബന്ധു വീട്ടിലെ നിലത്തു ഞാറു നടലിന്റെ അന്നാണ് കുട്ടിയും ഉണ്ണിത്താനും കണ്ടു മുട്ടുന്നത്.. കുട്ടിയുടെ എണ്ണ പുരണ്ട കറുത്ത മനോഹരിതയിൽ ഉണ്ണിത്താന്റെ വ്യക്തി പ്രഭാവം കാർമേഘം പരന്ന ആകാശം ആയതു പോലെ ആയി.. ഞാറു നടൽ നാടൻ പാട്ടും കണ്ണു കൊണ്ടുള്ള യുദ്ധങ്ങളും ആയി കടന്നു പോയി..
പിന്നെ കുട്ടി പോകുന്ന വയലുകളിൽ എല്ലാം ഉണ്ണിത്താൻറെ നാടൻ പാട്ടും ഉണ്ടായിരുന്നു.. ഉണ്ണിത്താൻ തന്റെ പിന്നാലെയാണെന്നു കുട്ടിക്ക് മനസ്സിലായി.. ഒരു ദിവസം കുട്ടി ചോദിച്ചു,
കുഞ്ഞൻ സാർ എന്തിനാണ് ഇങ്ങനെ വെയിലു കൊള്ളണത്..?
കുട്ടി.. നിന്റെ തലയ്ക്കു മുകളിൽ പെയ്യുന്ന വെയില് എന്റെ മേൽ ചായുമ്പോൾ അതിനൊരു കുളിരുണ്ട്.. കുളിരുള്ള ആ വെയില് കൊള്ളനാണ് ഞാൻ വരുന്നത്..
അത് കൊള്ളാല്ലോ സാറേ.. അത്ര കുളിരുള്ള വെയില് ആണെങ്കിൽ പനിച്ചു പോകില്ലേ..?
ആ പനിചൂടിന് വേണ്ടി ആണെടി പെണ്ണേ ഞാൻ ഈ വെയിലിന്റെ കുളിരും തേടി വരുന്നത്..
കുട്ടി പിന്നെ ഒന്നും മിണ്ടിയില്ല..
പിന്നെയും ദിവസങ്ങളോളം ഇതു തുടർന്നു..
ഞാറുകൾ വളർന്നു.. നെല്ലുകളിൽ കതിരുകൾ വിടർന്നു.. ഉണ്ണിത്താന്റെ മനസ്സിലും പ്രണയത്തിന്റെ കതിരുകൾ വിടർന്നു നിന്നു..
വിളഞ്ഞ നെല്ലുകൾ കൊയ്ത് കൂട്ടിക്കൊണ്ട് കുട്ടിയും കൂട്ടരും കറ്റകൾ കൊണ്ടു കളീതറകൾ നിറച്ചു..
മുളം കഴകൾ കുറുകെ പൊക്കി കെട്ടി വെച്ചു അതിൽ കയ് പിടിച്ചു നിന്നു കൊണ്ടു അവർ താളത്തിൽ കാറ്റകൾ മേതിച്ചു.. അപ്പോഴേക്കും നാട്ടുകാർക്കു സുപരിചിതൻ ആയി കഴിഞ്ഞിരുന്ന കുഞ്ഞനിയൻ കുട്ടി മെതിക്കാൻ പോകുന്ന മിക്ക വീടുകളിലും അതിഥി ആയി ചെന്നു.. കുട്ടിയെ കാണാൻ വേണ്ടി മാത്രം..
കുട്ടിക്ക് അത് അറിയാമായിരുന്നു..
ഒരു ദിവസം കുട്ടി ഉണ്ണിത്താനോട് പറഞ്ഞു.. കുഞ്ഞൻ സാറു ഇന്നു രാത്രി എന്റെ കുടിലിൽ വരണം.. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്..
ഉണ്ണിത്താൻ അവിശ്വസനീയതയോടെ കുട്ടിയെ നോക്കി..
കൊയ്ത്തരിവാലിന്റെ വയ്തല നോക്കാൻ ആണോ പെണ്ണേ..?
അത്ര ഭയമുള്ളവൻ ആണോ സാറു..? ചിലപ്പോൾ വയ്തല നോക്കാൻ ആവും..വന്നു നോക്കു.. അപ്പൊ മനസ്സിലാവും..
കുട്ടി അല്പം പരിഹാസം കലർത്തി പറഞ്ഞു..എന്നിട്ട് വീണ്ടും കറ്റ മേതിയിലേക്ക് തിരിഞ്ഞു..
അന്നു രാത്രി ഉണ്ണിത്താൻ കുട്ടിയുടെ വീട്ടിൽ ചെന്നു.. പക്ഷെ ഉണ്ണിത്താൻ അങ്ങനെ ചെല്ലുമെന്ന്കു ട്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..
എല്ലാവരും ഉറങ്ങിയിരുന്ന സമയത്താണ് കുഞ്ഞനിയൻ ചെന്ന് കുട്ടിയുടെ ചെറ്റ വാതിലിൽ മുട്ടി വിളിക്കുന്നത്..
കുട്ടീ.. കുട്ടീ.. പതിഞ്ഞ ശബ്ദത്തിൽ ഉണ്ണിത്താൻ വിളിച്ചു..
ഞെട്ടലോടെ ഉറക്കത്തിൽ നിന്നുണർന്ന കുട്ടിയുടെ കൈകൾ കൊയ്ത്തരിവാൾ തിരഞ്ഞു..