Saturday, 6 March 2021

എന്റെ മരണം

 എന്റെ തല കുനിഞ്ഞത്

നിന്റെ വാക്കിൻ മുനകളിൽ അല്ല..

എന്നിൽ ഉണങ്ങാത്ത മുറിവുണ്ടായതു

നിന്റെ നിരന്തരമുള്ള നിന്ദകളിലും അല്ല...

എന്റെ ആത്മാഭിമാനം തകർന്നത്

നീ തള്ളിപ്പറഞ്ഞപ്പോഴുമല്ല..

ഞാൻ പരാജയമായതു

നീ മറ്റൊരാളെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴുമല്ല...

ഞാൻ നിസ്സഹായനായതു

നീ എന്റെ സ്നേഹത്തെ മനസ്സിലാക്കാഞ്ഞപ്പോഴുമല്ല..


ഞാൻ പരാജമായതു

നിന്റെ നോവുകൾക്കു ഞാൻ സാന്ത്വനമാകാഞ്ഞപ്പോഴാണ്..

എന്റെ ആത്മാഭിമാനം തകർന്നത്

ഞാൻ നിനക്കായി ചെയ്യേണ്ടിയിരുന്നത് മറ്റൊരാൾക്കു ചെയ്യാൻ വിട്ടു കൊടുത്തപ്പോഴാണ്..

എന്നിൽ ഉണങ്ങാത്ത മുറിവുണ്ടായതു

അയാളെ സ്വീകരിക്കേണ്ടി വരും വിധം ഞാൻ നിന്നെ നിസ്സഹായയാക്കിയപ്പോൾ ആണ്..

എന്റെ തല കുനിഞ്ഞത്

 നീ പിടയുമ്പോൾ മറ്റൊരുവൾകായി എന്നെ വിട്ടു കൊടുത്തപ്പോഴാണ്..

ഞാൻ നിസ്സഹായനായതു

നിന്റെ ആത്മാഭിമാനത്തിന് മുറിവേൽക്കുന്നത് വെറുതെ കണ്ടു നിൽക്കേണ്ടി വന്നപ്പോഴാണ്...


ഞാൻ മരിച്ചത് നിന്നിൽ ഞാൻ മരിച്ചപ്പോഴാണ്..





മണലാഴി

 അണയുമീ വെയിലിൽ മണലാഴിയിൽ ഏകാകിയായി ഓർമ്മകൾ,

ഋതു മറന്നുതിർന്ന മഴയിൽ

നനഞ്ഞിതളായ് കൊഴിയവെ,

ചെറുശലഫമായി മനം

പിടഞ്ഞുയരും കനൽ നോവുമായി..

അകലെ നേർത്ത നിഴലിലിരുളും

പകൽ വിട പറഞ്ഞാകാശവും ,

തെന്നിയകലും തിരയെ പിരിയും 

മൗനവ്യഥ നിറയും തീരവും,

മുത്തൊഴിഞ്ഞകം വ്യർഥമായൊരു

ചിപ്പി തൻ ഹൃത്തുമായ് ..

ഇനിയെത്ര ദൂരം ഏകനായ്

ഒരു ദിക്ക് തേടി അലയണം..





















അകം പുറം

 തുറന്നു വെച്ചു ഞാനെൻ അകവും പുറവും

തെളിമയോടെന്നെ നീ അറിയുവാൻ..

പറഞ്ഞു വെച്ചെൻ ഭൂത വാർത്തമാനങ്ങളെ,

നീ മൂഢയാകില്ലെന്നുറപ്പിക്കുവാൻ..

പടുത്തില്ലൊരു പളുങ്കു കൊട്ടാരവും

നുണ പൊതിഞ്ഞു നിന്നെ ഇരുത്തുവാൻ..

പറഞ്ഞതത്രയും പകർന്നതത്രയും

കയ്പ്പുനീരായിരുന്നെങ്കിലും,

സത്യമല്ലാതെയൊന്നും പങ്കു വെച്ചില്ല നിന്നോട് ഞാൻ..

പരിണാമങ്ങൾ

 പരിണാമങ്ങൾ..

================

ചത്തെന്നു പറയാൻ പാടില്ല,

പിന്നെന്തു പറയണം..?

മരിച്ചെന്നു പറയണം..

മൃഗങ്ങൾ ചത്താലും?

മരിച്ചെന്നു പറയണം...

പറയാം..

പിന്നെ..

ചത്തെന്ന വാക്കും മരിച്ചു...


ശെരിയും ശെരികേടും

 ശെരിക്ക് അപ്പുറവും ഇപ്പുറവും

ശെരികെടുകൾ ആയിരുന്നു..

ശെരികേടുകളുടെ ഇടയിലൂടെ

ഒരു ശെരിക്കൊപ്പം നടന്നു..

ശെരികേട് ശെരിയായിരുന്നപ്പോൾ

ഞാനും ശെരിയായിരുന്നു..

എന്റെ ശെരി ശെരികേടായപ്പോൾ

ഞാനും ശെരികേടായി..

ശെരിക്കുള്ള ശെരിയും

ശെരിഅല്ലാത്ത ശെരിയും

രണ്ടിനുമിടയിലുള്ള ഏതോ ശെരിയും..

ശെരി ഏതായാലും

ശെരികേട് ഏതായാലും

എനിക്കതാണ് ശെരി..

ഞാൻ തന്നെയാണ് ശെരിക്കേടും..


പാഠങ്ങൾ..

 പാഠം -1.

തുലാസ്സിന്റെ രണ്ടറ്റത്തും

നോവ് നിറച്ച ഹൃദയങ്ങൾ ആയിരുന്നു..

രണ്ടും ഒരേ നോവ്..

എന്നിട്ടും ഒരു നോവിന്റെ തട്ടിനു ഭാരം കൂടുതൽ ആണ്.


നോവിനും ഉണ്ട് ഉച്ച നീചത്വങ്ങൾ..


പാഠം -2

തെറ്റുകൾ ചെയ്യുന്നവന്റെ ഹൃദയം

ഒരിക്കലും സ്വന്തം ശെരികൾക്കു പോലും നീതി പ്രതീക്ഷിക്കരുത്..

ഇന്നലെകളിലെ തെറ്റുകൾ പോലും ഇന്നത്തെ ചെയ്തികളെ തെറ്റെന്നു വിധിക്കാനുള്ള തെളിവുകൾ ആണ്..


മോഷ്ടാവിന്റെ ഹൃദയം മോഷണം പോകരുത്..പരാതിപ്പെടാൻ സ്ഥലങ്ങൾ ഉണ്ടാവില്ല..


പാഠം -3

എല്ലാ മത്സരങ്ങളും ജയിക്കാൻ ഉള്ളതല്ല.. എങ്കിലും സ്വന്തം ശേഷി അളക്കാതെ ഇറങ്ങരുത് ..

ഒപ്പം നില്കുന്നവൻ ജയിപ്പിക്കാൻ ശേഷി ഉള്ളവൻ ആയേക്കാം..

എന്നാൽ എല്ലാ കാലത്തും അവൻ ഒപ്പം നിന്നു കൊള്ളണമെന്നില്ല..

ശേഷിയുള്ള എതിരാളിആണെങ്കിൽ പ്രത്യേകിച്ചും..


മാനവും,  മൂല്യങ്ങളും നഷ്ടമായേക്കാവുന്ന മത്സരങ്ങളിൽ സ്വന്തം ശേഷിയിൽ മാത്രം വിശ്വസിച്ചു ചേരുക ..


പാഠം -4

അനുകൂല സാഹചര്യങ്ങളിൽ മാത്രമേ

കഴിവില്ലാത്തവന്റെ ആത്മാർഥത അംഗീകരിക്കപ്പെടുള്ളു..

കാലം പ്രതികൂലമാകുമ്പോൾ കഴിവുകേടുകൾ ആത്മാർത്ഥതയെ അവഹേളിക്കാനുള്ള ആയുധങ്ങൾ ആണ്..അതുവരെ മനസ്സോടെ ചെയ്തതെല്ലാം വ്യർഥമാകും, അതിന്മേൽ എല്ലാം നിന്ദയുടെ പെരുമഴ പെയ്യും..


പ്രവർത്തിക്കാൻ സാഹചര്യങ്ങൾ ഇല്ലത്തവന്റെ ആത്മാർഥത കഴുതയുടെ കാമം പോലെ ആണ്..


പാഠം -5

ഒരിക്കലും നിങ്ങളുടെ സത്യങ്ങൾ കാലം തെളിയിക്കുമെന്ന് വിശ്വസിക്കരുത്..

അതിൽ നന്മ ഉണ്ടെങ്കിൽ പ്രത്യേകിച്ചും..


കാലം കള്ളൻ ആണ്..നിങ്ങൾ കൂടുതൽ പാതാളത്തിലേക്കു താണു കൊണ്ടിരിക്കും..


പാഠം -6

വഞ്ചനകളുടെ കോട്ടകൾ കെട്ടി ഒരിക്കലും  ആത്മാർത്ഥതയെ കുടി ഇരുത്തരുത്..

നിങ്ങളാൽ വഞ്ചിക്കപ്പെട്ടവർക്കൊപ്പം ആത്മാർത്ഥത നേടിയവരും വഞ്ചകൻ എന്നു തന്നെ വിളിച്ചേക്കാം..


സ്നേഹിക്കാനോ, സ്നേഹിക്കപ്പെടാനോ അർഹത ഇല്ലാത്ത വിധം ഈ ലോകത്തിനു അന്യൻ ആയി മാറും..മനസ്സിന്റെ വെളിച്ചം അണഞ്ഞു നിങ്ങൾ ഇരുട്ടിലേക്ക് പോകും..


പാഠം -7

ഒരു പാടു ആഗ്രഹിച്ചിരുന്ന ചില സ്വപ്‌നങ്ങൾ കാലം തെറ്റി പെയ്യുന്ന മഴ പോലെ പെട്ടെന്ന് യഥാർഥ്യമായി പൊട്ടി വീഴും..

അതിൽ  സുഖമുള്ള കുളിരു തോന്നുമെങ്കിലും എന്നേക്കുമായി  പലരെയും കരിച്ചു കളഞ്ഞേക്കാം..


ആത്മനിയന്ത്രണത്തിന്റെ കുട എപ്പോഴും കൂടെ കരുതുക..


പാഠം -8

തെറ്റിന്റെ വഴികളിൽ കൂട്ടു നടക്കുന്നവർ നൽകുന്ന വാഗ്ദാനങ്ങളിൽ വിശ്വസിക്കരുത്.. ഒന്നിരുട്ടി വെളുത്താൽ എല്ലാം മാറും.. അവർ വഴിമാറി പോകും..അതുവരെ പറഞ്ഞതൊക്കെ അവർ നിസ്സാരമായി തിരുത്തും..ഒറ്റപ്പെടും.. ബാക്കി ആവുക ഹൃദയത്തിന്റെ നീറ്റലും തെറ്റിന്റെ ഭാരവും നിരാശയും മാത്രമാകും..


തെറ്റുകളിൽ നിന്നു ഒരിക്കലും ശെരി മുളക്കില്ല..


പാഠം -9

മറ്റുള്ളവർ നൽകുന്ന ദാനം ആയി ജീവിതം മാറാതെ നോക്കുക..  ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള വഴികൾ മാത്രം തിരഞ്ഞെടുക്കുക..


പാഠം -10

ലോകത്തുള്ള ഒന്നിനെയും അവനവനെക്കാൾ കൂടിയ വിശ്വാസത്തിൽ എടുക്കരുത്... ഉറപ്പുള്ള വ്യക്തിത്വമുണ്ടെന്നു  വിശ്വസിപ്പിക്കുന്ന പല വിഗ്രഹങ്ങളും നിസ്സാരമായി തകർന്നു വീഴും... അവരിൽ ബലം കണ്ടെത്തിയ നമ്മൾ നിരാശരായി മാറേണ്ടി വരും..



















കാളിന്ദി

 കാളിന്ദി ,

ഞാൻ കാളിയൻ നിനയ്ക്കുന്നു,

ഞാൻ തൂകിയ വിഷമകന്നോഴുകുന്നുണ്ടാകാം നിൻ കല്ലോലങ്ങൾ സ്വച്ഛയാം യമുനയായി....


തളിർത്തു പൂവിട്ടുവോ വീണ്ടും

നീ തലോടും തീരങ്ങളിൽ,

അല്ലിയും തുമ്പപ്പൂവും നീലാമ്പലും പുണർന്നോ വസന്തമായി...?


അവർ നെയ്ത പൂഞ്ചേലയിൽ  

നിൻലാവണ്യം

ഇന്നെത്ര മനോഞ്ജമായി,

തെളിഞ്ഞോ നിൻ മനമിന്നു 

അഴകേഴും കാന്തി നിറഞ്ഞതിൽ ..?


അരികിലണഞ്ഞുവോ വീണ്ടും അകന്നോരും ഭയന്നോരും,

നിന്നമൃതിൽ ആറാടിയോ 

ഗോക്കളും,ഗോപന്മാരും.?


നീ വീണ്ടും സുഭഗയായി,

വിടരും മിഴികളിൽ,

നിന്നധിപനാം ഗോവര്ധന ഗിരിയെ നിറച്ചു പ്രണയം കൊരുത്തുവോ..?


കാളിന്ദി, ഞാൻ കാളിയൻ

നിന്നെ ഉള്ളിൽ നിറച്ചവൻ,

നിന്നിൽ നിറയാൻ കൊതിച്ചവൻ,

നീ കാളിന്ദി ആയതിൽ അഹങ്കാരിയായവൻ..