അമ്മൂസേ, ഞാൻ പഠിച്ച അക്ഷരങ്ങൾക്കു പ്രണയത്തിന്റെ ആത്മാവ് നൽകി അതിനു ജീവൻ നിറച്ചത് നീയാണ്.. നീയില്ലാതെ എന്നിൽ രൂപങ്ങളോ, ഭാവങ്ങളോ, ഭാവനകളോ ഉണരില്ല.. എന്റെ അക്ഷരങ്ങൾ നിന്റെ സൂര്യ തേജസ്സില്ലാതെ മരിച്ചു കഴിഞ്ഞിരിക്കുന്നു..
എന്റെ എല്ലാ എഴുത്തുകളും എന്നും നിനക്ക് വേണ്ടി മാത്രമായിരുന്നു.. നീ വായിക്കണം എന്ന ആഗ്രഹത്തോടെ ഉള്ളവ ആയിരുന്നു.. ഞാൻ എന്തെങ്കിലും എഴുതി തുടങ്ങിയത് പോലും നിന്റെ മനസ്സിൽ എന്നെ നിറക്കണം എന്ന അത്യാഗ്രഹത്തോടെ ആയിരുന്നു..
ജീവൻ നഷ്ടപ്പെട്ട ഒരു ജഡം ആരോ നിർബന്ധിച്ചു ചലിപ്പിക്കുന്ന പോലെ, നീ ഉപേക്ഷിച്ച ഞാനും ചലിക്കുന്ന ഒരു ജഡം മാത്രമായിരിക്കുന്നു.. നിനക്ക് വായിക്കുവാൻ വേണ്ടി അല്ലാതെ ഒന്നും എനിക്കു എഴുതുവാനില്ല.. എന്റെ എല്ലാ അക്ഷരകൂട്ടുകളുടെയും അമ്മ നീയാണ്.. ഇപ്പോള് പോലും എന്നിൽ നിറഞ്ഞു നിൽക്കുന്ന നീയാണ് എന്നെ കൊണ്ടു ഇതു എഴുതിക്കുന്നത്..
എങ്കിലും എന്റെ ഉള്ളിൽ മുഴുവൻ ഇരുട്ടാണ്.. അമ്മൂസേ എന്നിൽ നിറഞ്ഞ വെളിച്ചം ആണ് നീ.. നീ എനിക്ക് വെറുമൊരു സ്ത്രീ ശരീരമോ പ്രണയിക്കാൻ മാത്രമുള്ള ഒരു പെണ്ണോ ആയിരുന്നില്ല.. അതിനുമൊക്കെ ഒരുപാടു അപ്പുറം, എനിക്കു പോലും നിർവചിക്കുവാൻ ആവാത്ത എന്തൊക്കെയോ മഹത്തായ, ദിവ്യമായ ഒരു തേജസ്സ് ആണ് നീ എനിക്ക്.. എന്നെ ചലിപ്പിക്കുന്ന, എന്നിൽ പൂർണതയോടെ നിറയുന്ന, എന്നിൽ ജീവനും ഊർജവും നിറക്കുന്ന ചൈതന്യം..
നീ എന്നിലേക്ക് വന്നപ്പോൾ മുതൽ ഞാൻ അത് തിരിച്ചറിഞ്ഞിരുന്നു.. പക്ഷെ ഒരിക്കലും സ്വന്തമാക്കാൻ അവകാശമോ അർഹതയോ ഇല്ലാത്തവന് ഉള്ളിൽ നിറയുന്ന നിരാശയുടെ തീയിൽ സ്വയം വെണ്ണീറാവൻ മാത്രമല്ലെ കഴിയൂ... പക്ഷെ നിനക്ക് എന്നെ മനസ്സിലായിട്ടുണ്ടാവില്ല.. പുറം കാഴ്ചകൾ കൊണ്ടു മാത്രം എന്നെ വില ഇരുത്തുമ്പോൾ ദൂരേക്ക് വലിച്ചെറിയാൻ മാത്രം ഉപയോഗ ശൂന്യമായ ഒരു പാഴ് വസ്തു മാത്രമാവും നിനക്ക് ഞാൻ..
പക്ഷെ എനിക്ക് നീ അങ്ങനെ അല്ലല്ലോ.. ഈ ജന്മത്തേക്ക് ഞാൻ എന്റെ പെണ്ണെന്നു മനസ്സിൽ നിറച്ച ഒരേ ഒരുവൾ അല്ലെ നീ എനിക്ക്.. സഹിക്കാൻ വയ്യാത്ത നോവിലും നിരാശയിലും, മറ്റു അസ്സഹനീയമായ ചിന്തകളിലും മനസ്സു വെറുപ്പിലേക്കു വഴുതി വീഴാൻ പോകുമ്പോൾ എനിക്കു എന്റെ പ്രണയത്തിൽ ഉറച്ചു നിൽക്കേണ്ടതായിട്ടുണ്ട്.. എനിക്ക് നിന്നോടുള്ള പ്രണയത്തെ കൊല്ലാതെ നില നിർത്തേണ്ടതുണ്ട്..
അതിനായി ഞാൻ വീണ്ടും എന്തൊക്കെയോ എഴുതണം എന്നാഗ്രഹിക്കുന്നു.. നീ ഇത് വായിക്കില്ലെന്നു എനിക്കറിയാം.. എങ്കിലും ഞാൻ ഈ എഴുതുന്നതും നിനക്കായി മാത്രമാണ്... നിന്നെ എന്നിൽ നിറക്കുവാൻ വേണ്ടി.. നീ എന്നിൽ നിന്നു അകന്നു പോകാതിരിക്കുവാൻ വേണ്ടി....
=================================
ഭാഗം -1
അവളെ എത്ര മുറുകെ പുണർന്നിട്ടും എനിക്കു തൃപ്തി വരുന്നുണ്ടായിരുന്നില്ല..
എന്തോ പൂർണമാകാത്തത് പോലെ.. മനസ്സു നിറയാത്തത് പോലെ..
ഒരു കണം പോലും അവശേഷിക്കാതെ പൂർണമായും അവളെ ആവാഹിച്ചെടുത്തു തന്നിലേക്ക് ലയിപ്പിച്ചു ഒന്നായി തീരുവാനുള്ള വെമ്പലോടെ ഓരോ തവണ ഞാൻ പുണരുമ്പോഴും പിന്നെയും പിന്നെയും അവൾ ബാക്കി ആയി കൊണ്ടിരുന്നു..
ഒടുവിൽ നിസ്സഹായതയോടെ അവളെ എന്നിൽ നിന്നും ഞാൻ അടർത്തി മാറ്റി.. അവൾ ഒരു വശത്തേക്ക് ചെരിഞാണ് കിടന്നതു...
ആ കിടപ്പു നോക്കി ഞാൻ കുറെ നേരം നിന്നു.. പിന്നെ ജനാലയുടെ വിരി അകത്തി പുറത്തേക്കു നോക്കി..
കണ്ണെത്തുന്ന ദൂരത്തിന് അപ്പുറം മലകൾ മുളച്ചു പൊന്തി നില്കുന്നുണ്ടായിരുന്നു.. വിഷാദം പടർന്ന പോലെ അരണ്ട നിറമുള്ള മഞ്ഞു പടലം അവക്കു മുകളിൽ നേർത്തു നില്കുന്നു.. പ്രഭാതത്തിന്റെ കുളിരുള്ള കാറ്റിനു പക്ഷെ ചെകിടിപ്പിക്കുന്ന ഗന്ധം..
ഇങ്ങു കെട്ടിടത്തിനു താഴെയുള്ള റോഡ് വ്യക്തമായി കാണാം.. അതിൽ കൂടി വാഹനങ്ങൾ ഒഴുകി തുടങ്ങിയിരുന്നു..വാഹങ്ങളുടെ പാച്ചിൽ എനിക്ക് എപ്പോഴും ഭയമാണ്.. ഗതി പിഴച്ചു പോയ ആത്മാക്കളുടെ പരക്കം പാച്ചിൽ പോലെ ആണ് പാഞ്ഞു പോകുന്ന ഓരോ വാഹനവും.. അന്തമില്ലാതെ ആരോ തൊടുത്തു വിടുന്ന അമ്പുകൾ പോലെ.. അടുത്തു വരുന്ന ഓരോ വാഹനവും ഇപ്പോള് നെഞ്ചിൻ കൂട്ടിലേക്ക് ഇടിച്ചു കയറിയെക്കുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു..
അതും നോക്കി നിൽക്കേ,പെട്ടെന്ന് എവിടുന്നോ പാഞ്ഞു വന്ന ഒരു മോട്ടോർ സൈക്കിൾ മറ്റൊരു വാഹനത്തിൽ തട്ടി തെറിച്ചു മുകളിലേക്ക് ഉയർന്നു.. അതിലിരുന്ന ആൾ കുറെ ദൂരേക്ക് തെറിച്ചു വീണു മറ്റൊരു വാഹനത്തിന്റെ അടിയിലേക്ക് ഞെരിഞ്ഞമർന്നു..
മരണം..
ഞാൻ വീണ്ടും അവൾ കിടക്കുന്ന ഇടത്തേക്ക് നോക്കി.. അവൾ ഒന്നുമറിയാതെ കിടക്കുന്നു.. ഒരിക്കലും ഒഴിയാത്ത മധു ചക്ഷകം പോലെ.. അതിൽ നിറയുന്ന മധുരം എനിക്കു മാത്രം ഉള്ളതാകണമെന്ന് എന്ന് മുതലാണ് എനിക്കു നിർബന്ധമുള്ളതായത്?.. അറിയില്ല.. അത് എപ്പോഴോ ഞാൻ അറിയാതെ എന്നെ പിടികൂടിയിരുന്നു.. എനിക്കു വേണ്ടി മാത്രമുള്ളതെന്ന് തോന്നുന്ന ഒന്നും എനിക്കു ചുറ്റിനും കണ്ടെത്താൻ കഴിയാതിരുന്ന കാലത്തു, അവൾ എന്റേത് മാത്രമെന്ന് ആവർത്തിച്ച് പറഞ്ഞു എന്റേത് മാത്രമായി തീരുകയായിരുന്നു..
അവൾ പറയും മുന്നേ ഞാൻ അത് എത്രയോ ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവമെങ്കിലും, വെറുതെ ചെന്നെടുത്തു അവകാശം സ്ഥാപിക്കുവാൻ അവൾ ജീവനില്ലാത്ത ഒരു വസ്തു ആയിരുന്നില്ലല്ലോ.. സ്വയം തീരുമാനിക്കുവാൻ ശേഷിയുള്ള, തിരിച്ചറിവിനുള്ള ബുദ്ധി ഉള്ള, ഈ രണ്ടു കാര്യങ്ങളും എന്നേക്കാൾ ഒരുപാടു കൂടുതൽ ഉണ്ടെന്നു ഞാൻ വിശ്വസിച്ച, ചുറ്റിനും അവകാശപ്പെടാൻ ആളുകൾ ഉള്ള ഒരു മനുഷ്യ ജീവി..
തിരിച്ചു ഞാനും അങ്ങനെ തന്നെ അവളുടേത് മാത്രമാകുവാൻ കൊതിച്ചു.. അവൾ എന്നിലേക്ക് അലിഞ്ഞു ചേരുന്നില്ലെങ്കിൽ ഞാൻ അവളിലേക്ക് അലിഞ്ഞു ചേരുവാൻ എത്രയോ തവണ ശ്രമിച്ചിരിക്കുന്നു..എന്നിട്ടും അവളും ഞാനും പരസ്പരം അലിഞ്ഞു ചേരാത്ത ഏതോ രാസ വസ്തുക്കൾ ആയി, രണ്ടും രണ്ടായി, അന്യരായി അവശേഷിക്കുന്നു.. എങ്കിലും അവളെ കുറിച്ചുള്ള ചിന്തകൾ വരുമ്പോഴൊക്കെ, അവളുടെ സാമീപ്യം അനുഭവിക്കുമ്പോഴൊക്കെ എന്റെ ഹൃദയം ആഴക്കടൽ പോലെ മുരണ്ടു മുഴങ്ങി ആയിരം ആയിരം തിരകളെ പ്രസവിക്കുമായിരുന്നു..ഹൃദയത്തെ തള്ളി മറിക്കുന്ന വിശേഷണങ്ങൾ ഇല്ലാത്ത വികാരങ്ങളുടെ തിരകൾ..
ഇനിയും ഒഴിയാത്ത ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന ദ്രാവകം ഒറ്റ വലിയിൽ കവിളുകളിൽ ഞാൻ നിറച്ചു.. എന്നിട്ടു ഓരോ ചെറു ഇറക്കുകൾ കൊണ്ടു അതിനെ വായിൽ നിന്നും ഉദരത്തിലേക്ക് പറഞ്ഞു വിട്ടു..
സിലിംഗ് ഫാൻ അതിവേഗത്തിൽ കറങ്ങുന്നു.. ആ കറക്കത്തിലേക്ക് കുറെ നേരം ഞാൻ ഇമയനക്കാതെ നോക്കിയിരുന്നു.. പതിയെ എനിക്കു ചുറ്റിനും കറങ്ങുവാൻ തുടങ്ങി.. അവളും അവൾ കിടന്നുറങ്ങുന്ന കട്ടിലും മുറിയിലെ മറ്റു ഫർണിച്ചറുകളും എല്ലാം ആ കറക്കത്തിൽ കറങ്ങുന്നു, ഒപ്പം ഞാനും ..എന്നിലേക്ക് ഭയം അരിച്ചു കയറാൻ തുടങ്ങി..
===================
വീടിന്റെ ഇടനാഴിയിൽ നിന്നും കിഴക്കെ മുറ്റത്തേക്ക് ഇറങ്ങുന്ന വാതിലിന്റെ കട്ടിളയിൽ പിടിച്ചു ഞാൻ നിൽക്കുകയായിരുന്നു..
ഒന്നിനു പിന്നാലെ ഒന്നെന്ന പോലെ പെരുമഴകൾ പെയ്ത ദിവസത്തിലെ ഒരു പെരു മഴ കൂടി പെയ്തു തോർന്ന വൈകുന്നേരം ആയിരുന്നു അത്.. മുറ്റത്തു കൂടി ചാലിറ്റൊഴുകുന്ന ഊറ്റൽ വെള്ളത്തിൽ നിന്നും അല്പം മാറി ഈയലുകൾ മണ്ണ് തുളച്ചു പൊന്തി വരാൻ തുടങ്ങിയിരുന്നു.. അവയെ തിന്നുവാനുള്ള ഞർകീലുകൾ ഇരുട്ടു വരുന്നതും കാത്തു ഏതൊക്കെയോ മരകീറുകളിൽ ഞാന്നു കിടപ്പുണ്ടാവണം..
വീണ്ടും പെയ്യാൻ അരങ്ങോരുക്കുന്ന കരി മേഘങ്ങളും , അന്തിചമയത്തിന് പൊന്നൂരക്കുന്ന സൂര്യനും ചേർന്നു അന്തരീക്ഷത്തിന് ഒരു നൃത്ത വേദിയുടെ പ്രകാശ വിതാനം ഒരുക്കുന്നു.. ഊർന്നു പോകുന്ന നിക്കറിനെ ഒരു കൈ കൊണ്ടു പിടിച്ചു നിർത്തി ഞാൻ മുറ്റത്തിന്റെ കിഴക്കെ ഒരത്തു നിൽക്കുന്ന കമ്പിളി നാരകത്തിന്റെ ചുവട്ടിലേക്കു നടന്നു..
തെക്കു വശത്തെ ഇട റോഡിൽ കൂടി ആരൊക്കെയോ വീട് ലക്ഷ്യമാക്കി കടന്നു വരുന്നു.. അവർ എട്ടു പത്തു പേർ ഉണ്ട്.. മൂന്നു നാല് പേർ എന്തോ നീളത്തിൽ പൊതിഞ്ഞു പിടിച്ചു ചുമന്നു കൊണ്ടാണ് വരുന്നത്.. അവർ എന്നെ ഒന്ന് നോക്കി മുറ്റത്തു കൂടി വടക്ക് വശത്തുള്ള വീടുകളെ ലക്ഷ്യമാക്കി കടന്നു പോയി.. അവർ പിടിച്ചിരുന്ന വസ്തു പനമ്പായിൽ പൊതിഞ്ഞതായിരുന്നു..
വീടിന്റെ വടക്കു ഭാഗത്തുള്ള അയല്പക്കങ്ങളിലേക്ക് പോകാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞങ്ങളുടെ വീടിന്റെ മുറ്റത്തു കൂടിയാണ് എല്ലാവരും അവിടേക്കു പോവുകയും അവിടുന്ന് വരികയും ചെയ്തിരുന്നത്..അവിടേക്കു ഇപ്പോള് പോയവരിൽ ഏറെപ്പേരും എനിക്കു പരിചയമുള്ളവർ തന്നെ ആയിരുന്നു..
"കൊച്ചുകൃഷ്ണ പിള്ളയുടെ ശവം വടക്കേലോട്ട് കൊണ്ടു പോയി".. അച്ഛനോടായുള്ള അമ്മയുടെ ഉച്ചത്തിലുള്ള പറച്ചിൽ കെട്ടാണ് ഞാൻ ഞെട്ടിയത്.. ആ പനമ്പായിൽ പൊതിഞ്ഞു പിടിച്ചിരുന്നത് ഇന്നലെ വരെ പലപ്പോഴായി കണ്ടിട്ടുള്ള, ചിലപ്പോഴൊക്കെ മിണ്ടിയിട്ടുള്ള ഒത്ത ഉയരവും വെളുത്ത ശരീരവും ഉള്ള നാട്ടുകാർ സ്നേഹത്തോടെ കൊച്ചുകൃഷ്ണൻ കൊച്ചാട്ടൻ എന്ന് വിളിക്കുന്ന കൊച്ചു കൃഷ്ണ പിള്ളയെയാണ്.. വിഷം കഴിച്ചു മരിച്ചതാണത്രേ..
എന്റെ ശരീരം ഭയം കൊണ്ടു വിറക്കുന്നതും തളരുന്നതും ഞാൻ അറിഞ്ഞു.. എങ്ങനെയോ ഞാൻ തെന്നി തെറിച്ചു വീടിനുള്ളിലേക്ക് കടന്നതും പുറത്തു ഇരുട്ടു മൂടാൻ തുടങ്ങി.. തൊട്ടു പിന്നാലെ ആർത്തലച്ചു മഴയും..
ഓല ചെറ്റ കൊണ്ടു പാതി ചാരിയ അടുക്കള വാതിലിന്റെ വിടവിൽ കൂടി ഇരുണ്ടു മൂടിയ ആകാശം പ്രളയം കൊണ്ടു ഭൂമിയെ വിഴുങ്ങാൻ ചീറി അടുക്കുന്നത് അമ്മയോട് ചേർന്നിരുന്നു കൊണ്ടു, ആഞ്ഞു മിടിക്കുന്ന ഹൃദയത്തോടെ, ഞാൻ കണ്ടു..പനമ്പായിൽ കിടന്നു മഴ നനയുന്ന കൊച്ചു കൃഷ്ണ പിള്ളയെ ഞാൻ ഓർത്തു..അന്നാദ്യമായി മരണം എന്നിൽ ഒരിക്കലും മരിക്കാത്ത ഭയത്തിന്റെ ചൂട്ട് തെളിക്കുകയായിരുന്നു.. എന്നെ ജീവനോടെ ചിതയിൽ വെക്കുന്ന ഭയം..
വീട്ടിൽ നിന്നു എല്ലാവരും അവരുടെ വീട്ടിലേക്ക് പോകുവാൻ ഇറങ്ങിയെങ്കിലും അമ്മയെ ഞാൻ പോകുവാൻ സമ്മതിച്ചില്ല.. മണ്ണിൽ കുഴിയെടുത്തു മൂടിയ കൊച്ചു കൃഷ്ണപിള്ള അന്നു മുതൽ എത്രയോ ദിവസങ്ങളിൽ എന്റെ മനസ്സിൽ മൂടപ്പെടാതെ കിടന്നു..
ഇടയ്ക്കു പനമ്പായ പൊളിച്ചു പുറത്തേക്കു തല ഇടുന്ന, അതിൽ നിന്ന് എഴുന്നേറ്റ് ഇരിക്കുന്ന, കൈ കാലുകൾ നിവർത്തുന്ന, എന്നെ കൈ കാട്ടി വിളിക്കുന്ന അയാൾ എത്രയോ രാത്രികളിൽ എന്നിൽ നിന്നും ഉറക്കത്തെ അകറ്റി നിർത്തി.. ചെറിയ അനക്കങ്ങളിൽ പോലും ഞാൻ ഞെട്ടുകയും വിറക്കുകയും ചെയ്തു..
എന്റെ ഭയം മനസ്സിലാക്കിയ അമ്മ ഒരു ദിവസം അച്ഛനാട് പറഞ്ഞു.
"അവനു ഒരു നുള്ളു ഭസ്മം ഓതി ഇടണം.. ചെറുക്കന് നന്നായി പേടി തട്ടിയിട്ടുണ്ട്..
അന്ന് വൈകുന്നേരം അച്ഛൻ ഒരു കിണ്ടിയിൽ വെള്ളം നിറച്ചു ഒരു പേപ്പറിൽ കുറച്ചു ഭസ്മമം എടുത്തു വെച്ചു പദ്മസനസ്ഥനായി എന്റെ ഭയം അകറ്റാൻ ഏതൊക്കെയോ മന്ത്രങ്ങൾ ജപിച്ചു ഭസ്മമം ഓതി ഇട്ടു..
പതിയെ പതിയെ കൊച്ചു കൃഷ്ണ പിള്ളയെ മറവി അതിന്റെ പനമ്പായയിൽ ചുരുട്ടി എന്റെ മനസ്സിൽ കുഴിയെടുത്തു മൂടി..
പിന്നെ നാട്ടിൽ, അയല്പക്കങ്ങളിൽ ഒക്കെ മരണങ്ങൾ പല വേഷങ്ങളിൽ കടന്നു വന്നു..
പ്രായം ചെന്നുള്ള സാധാരണ മരണങ്ങൾ നിശബ്ദമായ ചെറു കാറ്റുകൾ പോലെ അധികം ആരെയും നൊമ്പരപ്പെടുത്താതെ കടന്നു പോയി.. അത്തരം മരണ ദിവസങ്ങളിൽ പുലരി വെയിൽ നിറം മങ്ങിയും മരങ്ങൾ ശിഖരങ്ങൾ ഇളക്കാതെ നിന്നും ശോകം പ്രകടിപ്പിച്ചു.. പറന്നു പോയ ജീവിതം ഇതിനും മുന്നേക്ക് പോകാതിരുന്നതിൽ ആയിരുന്നു ഏറെപ്പേർക്കും സങ്കടം.. സുഹൃത്തുക്കളുടെ വീടുകളിൽ മരണം കടന്നു ചെന്നപ്പോൾ മാത്രം ആ വീടുകൾക്കു ഏറെ അകലെ നിന്നു ഞാൻ മരണത്തിന്റെ വിരുന്ന് നോക്കി കണ്ടു..
അത്യാഹിതങ്ങളായും ആത്മഹത്യകളായും കടന്നു വന്ന മരണം എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്.. ചുറ്റു വട്ടത്തുള്ള എല്ലാ മൂലകളിലും എവിടെയൊക്കെയോ മരണം ഒളിച്ചിരിക്കുന്നുണ്ട് എന്ന് ഞാൻ ഭയന്നു .
അച്ഛൻ പിന്നോട്ടെടുത്ത ലോറിയുടെ അടിയിൽ പെട്ടു മരിച്ച മൂന്നാം ക്‌ളാസുകാരൻ കിച്ചന്റെ മരണം നാടിനെ മുഴുവൻ സങ്കടത്തിന്റെ വീർപ്പു മുട്ടലിൽ ഞെരുക്കുന്നത് ഞാൻ ഭയത്തോടെ നോക്കി നിന്നു.. അവനെ മറവു ചെയ്ത മൺ കൂനയുടെ പച്ചപ്പിൽ പുല്ല് മൂടും വരെ മാസങ്ങളോളം ഞാൻ ആ വീടിന്റെ പരിസരങ്ങളിലേക്ക് പോയില്ല.. മകനെ നഷ്ടപ്പെട്ട വേദനയും അതിനു കാരണക്കാരൻ ആയതിലെ കുറ്റബോധവും താങ്ങാൻ ആവാതെ അധികം കിച്ചന്റെ അച്ഛനും വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.. ഹൃദയത്തിന്റെ അറകളെ നിറച്ചിരുന്ന സ്നേഹത്തിന്റെ രണ്ടിടങ്ങൾ കൊടും വേദനയിൽ നിറഞ്ഞതോടെ കിച്ചന്റെ അമ്മയുടെ മനോനില തെറ്റി..
പിന്നെയും വിഷം കഴിച്ചും തൂങ്ങി മരിച്ചും, പുഴയിൽ മുങ്ങിയും,വാഹനങ്ങൾ അപകടത്തിൽ പെട്ടുമൊക്കെ മരണം എന്റെ പരിസരങ്ങളിൽ ഇടയ്ക്കിടെ സാന്നിധ്യമറിയിച്ചു കൊണ്ടിരുന്നു..
ചുറ്റിനും പെയ്തിറങ്ങുന്ന മരണങ്ങളിൽ ഞാൻ ഭയന്നു പനിച്ചു.
====
No comments:
Post a Comment